“അതിൽ 50 ടാസ്ക്കുകൾ ഉണ്ടായിരുന്നു. ഇന്നലത്തേതായിരുന്നു അവസാനത്തേത്. ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു.”
ഗാസിയാബാദിലെ മൂന്നു പ്രായപൂർത്തിയാകാത്ത സഹോദരിമാർ അവരുടെ റെസിഡൻഷ്യൽ കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചതിൽ ഏറെ സങ്കടത്തോടെ പ്രതികരിച്ച പിതാവിൻ്റെ വാക്കുകളാണിത്. ഈ കൂട്ട ആത്മഹത്യ ഓൺലൈൻ കൊറിയൻ ടാസ്ക് അധിഷ്ഠിത ഗെയിമുമായി ബന്ധപ്പെട്ടതാകാമെന്ന സാധ്യതയെ തുടർന്ന് പോലീസ് അന്വേഷിക്കുന്ന കേസാണിത്. പുലർച്ചെ 2.30-ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തന്റെ മക്കൾ അപകടകരമായ ഒരു ഓൺലൈൻ ഗെയിമിൽ കുടുങ്ങിയതായി ഒരിക്കലും സംശയിച്ചിരുന്നില്ലെന്ന് പിതാവ് ചേതൻ കുമാർ ഇന്ത്യാ ടുഡേയോട് പറഞ്ഞു. “അവർ ഒരു കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നു. അതിനെ കുറിച്ച് ഞങ്ങൾക്ക് വലിയ ധാരണയില്ലായിരുന്നു. ഇന്നലത്തേത് അതിന്റെ അവസാന ടാസ്ക്കായിരുന്നു. അവർ ആരോടും ഒന്നും പറഞ്ഞിരുന്നില്ല അവരുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.”
അവസാന നിമിഷങ്ങളിൽ ഗോവണി ഉപയോഗിച്ചു
കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാനായി പെൺകുട്ടികൾ ചെറിയൊരു ഗോവണി (Ladder) ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി. ഗെയിമിലെ അവസാന ടാസ്ക്കിന്റെ നിർദ്ദേശപ്രകാരമാണോ ഇത് ചെയ്തതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. “ഇത് ആകസ്മികമായി തോന്നുന്നില്ല. ഞങ്ങൾ എല്ലാ കോണുകളും പരിശോധിക്കുന്നുണ്ട്,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ടാമത്തെ സഹോദരിയായിരുന്നു ‘ലീഡർ’
പ്രാഥമിക അന്വേഷണമനുസരിച്ച്, രണ്ടാമത്തെ സഹോദരിയാണ് കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ഗെയിമിലെ നിർദ്ദേശങ്ങൾ സഹോദരിമാർക്ക് നൽകിയിരുന്നതും എങ്ങനെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നതും ഇവളായിരുന്നു. ഗെയിമിന്റെ അവസാന ഭാഗം ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും മൂന്ന് സഹോദരിമാരും ഒരുമിച്ച് ചെയ്തതായി പോലീസ് സംശയിക്കുന്നു.
ഫോണുകൾ പിടിച്ചെടുത്തു; ഡിജിറ്റൽ പരിശോധന
മൂന്ന് സഹോദരിമാരുടെയും മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്ത് ഫോറൻസിക് വിശകലനത്തിനായി അയച്ചു. ചാറ്റുകൾ, ഉപയോഗിച്ച ആപ്പുകൾ, ഓൺലൈൻ കോൺടാക്റ്റുകൾ എന്നിവ പരിശോധിക്കുന്നതിലൂടെ ആരാണ് ഈ ഗെയിം ഇവർക്ക് പരിചയപ്പെടുത്തിയതെന്നും ആരെങ്കിലും ഇവരെ നിയന്ത്രിച്ചിരുന്നോ എന്നും കണ്ടെത്താൻ സാധിക്കുമെന്ന് പോലീസ് കരുതുന്നു.
‘മമ്മി പപ്പാ സോറി’ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
പെൺകുട്ടികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് ഒരു പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചു. “മമ്മി പാപ്പ സോറി” എന്നാണ് ഇതിൽ എഴുതിയിരുന്നത്. മൂവരും വിദ്യാർത്ഥിനികളായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനകൾ നടത്തി റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണ് പോലീസ്.



