രാജസ്ഥാനിൽ 60 വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തി. മോഷണശ്രമത്തിനിടെ വൃദ്ധയുടെ തൊണ്ടയറുത്ത അക്രമികൾ, അവരുടെ കാലുകൾ വെട്ടിമാറ്റിയാണ് ആഭരണങ്ങൾ കവർന്നത്. ഏകദേശം 6.5 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി പാദസരങ്ങൾക്കും മറ്റ് സ്വർണ്ണാഭരണങ്ങൾക്കും വേണ്ടിയാണ് ഈ ക്രൂരത കാട്ടിയത്.

കൊല്ലപ്പെട്ട കമലാ ദേവിയുടെ മൃതദേഹം വനപ്രദേശത്തു നിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയ വിവരം പോലീസ് പുറത്തുവിട്ടത്. ആടുകളെ മേയ്ക്കുന്നതിനായി വനത്തിലേക്ക് പോയതായിരുന്നു കമലാ ദേവി. ഈ സമയത്താണ് അക്രമികൾ ഇവരെ ലക്ഷ്യം വെച്ചത്.

കോഡ്യായി ഗ്രാമത്തിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. വൈകുന്നേരമായിട്ടും കമലാ ദേവി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആശങ്കയിലായി. തുടർന്ന് മകൻ വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയും ഗ്രാമത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു ഇവരുടെ കാലുകൾ.