ഗാസിയാബാദിലെ ഭാരത് സിറ്റിയിൽ മൂന്ന് സഹോദരിമാർ ഒൻപതാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ നടുങ്ങി രാജ്യം. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഭവത്തിൽ ഒരു കൊറിയൻ ഓൺലൈൻ ടാസ്ക് ഗെയിം ആപ്പിന് കുട്ടികൾ അടിമപ്പെട്ടിരുന്നതായി പോലീസ് സംശയിക്കുന്നു. “മമ്മി പപ്പാ സോറി” എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. പുലർച്ചെ 2:15 ഓടെയാണ് സംഭവം നടന്നതെന്ന് എസ്പി അതുൽ കുമാർ സിംഗ് അറിയിച്ചു. ഒൻപതാം നിലയിലെ ബാല്ക്കണിയിൽ നിന്ന് ചാടിയ ഇവരെ ഉടൻ തന്നെ ലോണിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബാല്ക്കണിയിൽ നിന്ന് ചാടാനായി ഇവർ രണ്ട് പടികളുള്ള ഗോവണി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി.

കുട്ടികൾ ഒരു പ്രത്യേക കൊറിയൻ ടാസ്ക് ഗെയിമിന് അടിമകളായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. മൊത്തം 50 ടാസ്കുകൾ ഉള്ള ഈ ഗെയിമിലെ ഒരു ഘട്ടമാണോ ഈ ആത്മഹത്യയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ 14 വയസ്സുകാരിയായിരുന്നു ഈ ഗെയിമിലെ ‘ലീഡർ’ എന്നും ഇവരാണ് മറ്റ് രണ്ട് പേർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.

പിതാവിൻ്റെ പ്രതികരണം

തന്റെ മക്കൾ ഈ കൊറിയൻ ഗെയിം കളിക്കാറുണ്ടായിരുന്നുവെന്ന് പെൺകുട്ടികളുടെ പിതാവ് ആജ് തകിനോട് പറഞ്ഞു. എന്നാൽ ഇത്തരം ഗെയിമുകളുടെ അപകടത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾ ദീർഘനേരം മൊബൈൽ ഫോണുകളിൽ ചിലവഴിച്ചിരുന്നതായും കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്.

പോലീസ് അന്വേഷണം

സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് വിശദമായി പരിശോധിക്കുകയാണ്. ഓൺലൈൻ വഴിയുള്ള ഇവരുടെ ആശയവിനിമയങ്ങളും ഗെയിം ഹിസ്റ്ററിയും പരിശോധിക്കുന്നതിലൂടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം അപകടകരമായ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു