ജെഫ്രി എപ്സ്റ്റീൻ ഫയലുകളുടെ അവസാന ഭാഗം പുറത്തുവന്നതോടെ മുൻ ബ്രിട്ടീഷ് രാജകുമാരനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ആൻഡ്രൂ  മൗണ്ട്ബാറ്റൻ വിൻസർ തന്റെ പെൺമക്കളായ  യൂജീൻ, ബിയാട്രീസ് എന്നിവരുടെ ചിത്രങ്ങൾ ജെഫ്രി എപ്സ്റ്റീനിന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന എഫ്സ്റ്റീൻ ഫയലുകൾ വിശദമാക്കുന്നത്. 

2008 ന് ശേഷമാണ് ഈ ഇമെയിലുകൾ അയച്ചതെന്ന് രേഖകൾ വിശദീകരിക്കുന്നു.  രാജകുമാരി ബിയാട്രീസ് ബ്ലാക്ക് മൗണ്ടൻ കയറുന്നതിന്റെയും രാജകുമാരി യൂജിനി ബൈക്കിൽ സഞ്ചരിക്കുന്നതിന്റെയും ചിത്രം ആൻഡ്രൂ രാജകുമാരൻ ജെഫ്രി എപ്‌സ്റ്റീന് അയച്ച് നൽകിയെന്നാണ് ഒടുവിൽ പുറത്ത് വന്ന  ഫയലുകൾ വിശദമാക്കുന്നത്. ഈ ഇമെയിലുകൾ 2010 ലും 2011 ലും ആയിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശദീകരിക്കുന്നു.

ചിത്രങ്ങൾ അയച്ചപ്പോൾ യൂജിന് 21 വയസ്സും ബിയാട്രീസിന് 23 വയസ്സുമായിരുന്നു. വിവാദ വ്യക്തിയുമായി ബന്ധങ്ങൾ ഉപേക്ഷിച്ചതായി ആൻഡ്രൂ രാജകുമാരൻ അവകാശപ്പെട്ടതിന് രണ്ട് വർഷത്തിന് ശേഷമാണ് ഈ മെയിലുകൾ എന്നതാണ് ശ്രദ്ധേയമായ വിവരം. ക്രിസ്തുമസ് ആശംസാ കാർഡുകളാണ് അയച്ചവയെന്നാണ് രേഖകൾ വിശദമാക്കുന്നത്. 

ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്. രാജകുമാരന്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നത് അടക്കം ചർച്ച ചെയ്തിരുന്നു.