ക്വെറ്റ: സൈനികരും പോലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി.
ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു. പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായ ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്.
ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി ക്വെറ്റ മേഖലയിൽ ട്രെയിൻ സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുകയാണ്. ഇന്റർനെറ്റ് സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ബിഎൽഎയ്ക്ക് പിന്തുണ നൽകുന്നതായുള്ള പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്.



