സർവകലാശാല മുൻ ഫുട്‌ബോൾ താരവും പ്രശസ്ത പരിശീലകനുമായ ടി.കെ. ഇബ്രാഹിം കുട്ടി (79) അന്തരിച്ചു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം വാരിശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും.

കബറടക്കം നാളെ 11 ന് താഴത്തങ്ങാടി ജുമാ മസ്ജിദിൽ.രോഗബാധിതനായിരുന്നു. എം.ജി.സർവകലാശാലാ കായിക വകുപ്പ് മേധാവിയായി വിരമിച്ച ഇബ്രാഹിംകുട്ടി കേരള സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് ആയിരുന്നു.

1969- 70-ൽ കേരള സർവകലാശാലയ്ക്കു കളിച്ച ഇബ്രാഹിംകുട്ടി അതിനു മുമ്പ് ബാംഗ്ലൂർ സർവകലാശാലയ്ക്കായും പന്ത് തട്ടിയിട്ടുണ്ട്.70-71 ൽ കേരളയിലെ മികച്ച കളിക്കാരനായി.69 ൽ ഫാക്ടിനും 71-75 ൽ കെ.എസ്.ഇ.ബിക്കും കളിച്ചു.76 ൽ കെ.എസ്.ഇ.ബിയുടെ കോച്ചായി.79 മുതൽ 85 വരെ കേരള സർവകലാശാലാ പരിശീലകൻ. പിന്നീട് എം.ജി.യിലായിരുന്നു.