കോൺഗ്രസ് വിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളിക്കളഞ്ഞ് മുതിർന്ന നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. താൻ കോൺഗ്രസിൽ തന്നെ തുടരുമെന്നും പാർട്ടി വിട്ട് എങ്ങോട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂർ നിലപാട് വ്യക്തമാക്കിയത്. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുൻനിരയിൽ നിന്ന് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ പ്രശംസിച്ച തരൂർ, അദ്ദേഹം വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള നേതാവാണെന്ന് വിശേഷിപ്പിച്ചു. വർഗീയതയെ ശക്തമായി എതിർക്കുന്ന നേതാവാണ് രാഹുൽ ഗാന്ധിയെന്നും തരൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി തരൂർ പാർട്ടി വിടുമെന്ന തരത്തിൽ വലിയ തോതിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം തന്റെ ഉറച്ച നിലപാട് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്.



