തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്പ്പങ്ങള് തുടങ്ങിയവ വീണ്ടും പരിശോധന നടത്തും. കട്ടിളപ്പാളിയിലെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണത്തിന്റെ അളവിൽ കുറവുണ്ടായതായി വിഎസ്എസ്സി നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് പുതിയ തീരുമാനം.
സ്വര്‍ണത്തിന്റെ അളവു തിട്ടപ്പെടുത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് എസ്ഐടി സൂചിപ്പിച്ചു. സന്നിധാനത്തെ പാളികളില്‍ നിന്നും വീണ്ടും സാംപിളുകള്‍ ശേഖരിച്ച് വിഎസ്എസ് സിയില്‍ പരിശോധനയ്ക്ക് അയക്കാനാണ് നീക്കം. ഇതിനായി ഹൈക്കോടതിയില്‍ നിന്നും വീണ്ടും അനുമതി തേടും. സാമ്പിൾ ശേഖരിക്കാൻ വീണ്ടും അനുജ്ഞയും വാങ്ങേണ്ടിവരും.
ദ്വാരപാലക പാളിയില്‍ 394.6 ഗ്രാം സ്വര്‍ണവും, കട്ടിള പാളികളില്‍ 409 ഗ്രാം സ്വര്‍ണ്ണവും പൂശി എന്നാണ് പോറ്റിയുടെ മൊഴി. പാളികളിൽ ഉണ്ടായത് രാസഘടനാ മാറ്റമെന്ന മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിക്കും.
ശബരിമലയിലെ കട്ടിളപ്പാളികളിലെ സ്വർണം കട്ടെങ്കിലും പാളികൾ ആകെ മാറ്റിയിട്ടില്ലെന്നാണ് വിഎസ്എസ്സി ശാസ്ത്രജ്ഞരുടെ മൊഴി. ശബരിമല കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.



