മൂന്നാര്‍: ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തും. വരയാടുകളുടെ പ്രജനനകാലം പ്രമാണിച്ചാണ് പാര്‍ക്ക് താല്‍ക്കാലികമായി അടയ്ക്കുന്നത്. നവജാത വരയാട്ടിന്‍കുട്ടികളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ക്ക് അടയ്ക്കുവാന്‍ തീരുമാനിച്ചത്.
മാര്‍ച്ച് 30 വരെയാണ് താല്‍ക്കാലികമായി സന്ദര്‍ശകര്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ സന്ദര്‍ശകര്‍ക്ക് പാര്‍ക്കില്‍ പ്രവേശനം അനുവദിക്കും. ജനുവരിയുടെ രണ്ടാംപാദം മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തിലാണ് വരയാടുകളുടെ പ്രസവകാലം.
അപൂര്‍വ ഇനമായ വരയാടുകള്‍ക്ക് പ്രസവസമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പാര്‍ക്ക് അടച്ചിടുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രജനനം പൂര്‍ത്തിയാകാത്ത പക്ഷം പാര്‍ക്ക് വീണ്ടും തുറക്കുന്ന തീയതിയില്‍ മാറ്റം വന്നേക്കും.
കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കനുസരിച്ച് വംശനാശം നേരിട്ടിരുന്ന വരയാടുകളുടെ എണ്ണത്തിൽ ഗണ്യമായി വര്‍ധനയുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നാലുവര്ഷങ്ങളില് ശരാശരി 70 മുതല്‍ 100 വരെ വരയാട്ടിന്‍കുട്ടികള്‍ പിറക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.



