മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബാരാമതിയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. വിമാനാപകടത്തിൽ അന്തരിച്ച പ്രിയ നേതാവിനെ അവസാനമായി കാണാൻ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും നാട്ടുകാരുമാണ് ബാരാമതിയിലേക്ക് ഒഴുകിയെത്തുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടെ പുനെ ജില്ലയിലെ വിദ്യാ പ്രതിഷ്ഠാൻ കാമ്പസിലെത്തിച്ച ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൂക്കളാൽ അലംകൃതമായ വാഹനത്തിൽ ഭൗതിക ദേഹം കൊണ്ടുവന്നപ്പോൾ “അജിത് ദാദ അമർ രഹെ”, “അജിത് ദാദ മടങ്ങി വരൂ” തുടങ്ങിയ മുദ്രാവാക്യങ്ങളാൽ ബാരാമതി മുഖരിതമായി.
പോലീസ് നൽകുന്ന വിവരമനുസരിച്ച് രാവിലെ 9 മണി വരെ കാറ്റേവാഡിയിലെ വസതിയിൽ ഭൗതിക ശരീരം സൂക്ഷിക്കും. തുടർന്ന് ആംബുലൻസ് മാർഗ്ഗം ജി.ഡി മഡ്ഗുൽക്കർ ഓഡിറ്റോറിയത്തിൽ എത്തിക്കും. അവിടെ നിന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാൻ മൈതാനത്തേക്ക് കൊണ്ടുപോകും. പവാർ കുടുംബം സ്ഥാപിച്ച ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മൈതാനത്താണ് സംസ്കാര ചടങ്ങുകൾ നടക്കുക. പവാർ കുടുംബവുമായി അടുത്ത ബന്ധമുള്ള ബാരാമതി നഗരം ഇന്നലെ മുതൽ കണ്ണീരിലാണ്.
ബാരാമതി വിമാനത്താവളത്തിലെ റൺവേയ്ക്ക് 200 മീറ്റർ മാത്രം അകലെ ബുധനാഴ്ച രാവിലെയാണ് അജിത് പവാറും മറ്റ് നാലുപേരും സഞ്ചരിച്ച വിമാനം തകർന്നുവീണത്. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ‘ദാദ’യുടെ അപ്രതീക്ഷിത വിയോഗം എൻസിപിക്കും ബിജെപി നയിക്കുന്ന ഭരണസഖ്യത്തിനും വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിവിഐപി സാന്നിധ്യവും സുരക്ഷയും
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കളും സംസ്കാര ചടങ്ങിൽ പങ്കെടുക്കും. അജിത് പവാറിന്റെ സ്മരണയ്ക്കായി ബാരാമതിയിൽ സ്മാരകം നിർമ്മിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് പോലീസ് ആക്സിഡന്റൽ ഡെത്ത് റിപ്പോർട്ട് (ADR) രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാ പ്രതിഷ്ഠാൻ മൈതാനത്തെ ഒരുക്കങ്ങൾ
- സംസ്കാര ചടങ്ങുകൾക്കായി വിദ്യാ പ്രതിഷ്ഠാൻ മൈതാനത്ത് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
- അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുന്നതിനായി 8 അടി ഉയരമുള്ള പ്രത്യേക വേദി രാത്രിയോടെ പൂർത്തിയാക്കി.
- വിവിഐപി സന്ദർശനം പരിഗണിച്ച് വൻ പോലീസ് സന്നാഹത്തെ മണ്ഡലത്തിൽ വിന്യസിച്ചിട്ടുണ്ട്.
- അന്ത്യകർമ്മങ്ങൾ വീക്ഷിക്കുന്നതിനായി മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ചു.
- ഭൗതിക ശരീരം രാവിലെ 10 മണിയോടെ മൈതാനത്ത് എത്തിക്കും.
- 11 നും 11:30 നും ഇടയിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.



