തമിഴക വെട്രി കഴകം (ടി.വി.കെ) സ്ഥാപകൻ വിജയ്ക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് എ.ഐ.എ.ഡി.എം.കെ. വിജയ്യുടേത് അഹംഭാവപരമായ പെരുമാറ്റമാണെന്നും രാഷ്ട്രീയ പക്വതയില്ലായ്മയാണെന്നും ആരോപിച്ച പാർട്ടി, കഴിഞ്ഞ വർഷം കരൂരിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ വിജയ് ഉത്തരവാദിയാണെന്നും വിഷയത്തിൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
ഡിഎംകെയും എഐഎഡിഎംകെയും ഒരുപോലെ അഴിമതിക്കാരാണെന്ന വിജയ്യുടെ സമീപകാല പ്രസ്താവനകളാണ് എഐഎഡിഎംകെയെ ചൊടിപ്പിച്ചത്. “കരൂരിൽ 41 പേർ മരിച്ച സംഭവത്തിൽ നിങ്ങളും ഉത്തരവാദിയല്ലേ? അതിന് ഒരു പ്രായശ്ചിത്തവും ചെയ്യാതെ, നിയമനടപടികൾ ഭയന്ന് 72 ദിവസത്തിലധികം പനയൂരിൽ ഒളിച്ചിരിക്കുകയല്ലേ നിങ്ങൾ ചെയ്തത്. 15 ദിവസത്തേക്ക് നിങ്ങളുടെ പാർട്ടി ഓഫീസ് അടച്ചിടുകയും ചെയ്തു” എഐഎഡിഎംകെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിച്ചു.



