മദ്യപിച്ച് ലക്കുകെട്ട് അയൽക്കാരുമായി നിരന്തരം വഴക്കിടുന്ന ഭർത്താവിനെ നിയന്ത്രിക്കാൻ ഭാര്യ സ്വീകരിച്ച മാർഗ്ഗം സോഷ്യൽ മീഡിയയിൽ വൈറൽ. മദ്യപിച്ച് പതിവായി അയൽവാസികളുമായി വഴക്കുണ്ടാക്കുന്ന ഭർത്താവിനെ ഭാര്യ കട്ടിലിൽ കെട്ടിയിട്ടു. ഉത്തർപ്രദേശിലെ അലിഗഡിൽ ആണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവരം പുറംലോകമറിയുന്നത്.

കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ട നിലയിലുള്ള ഒരാളെ വീഡിയോയിൽ കാണാം. ഹമീദ്പൂർ ഗ്രാമവാസിയായ പ്രദീപാണ് ആ വ്യക്തിയെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രാദേശിക പോലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു.

അന്വേഷണത്തിൽ പ്രദീപ് ഭാര്യയുമായി കുടുംബകാര്യങ്ങളുടെ പേരിൽ പലപ്പോഴും തർക്കിക്കാറുണ്ടെന്ന് വ്യക്തമായി. ഭർത്താവ് പതിവായി മദ്യപിക്കുമെന്നും അയൽക്കാരുമായി വഴക്കുണ്ടാക്കുമെന്നും യുവതി പറഞ്ഞതായും അതുകൊണ്ടാണ് പ്രദീപിനെ കട്ടിലിൽ കെട്ടിയിട്ടതെന്നും പോലീസ് പറഞ്ഞു.

പരാതി നൽകി ഭർത്താവിൻറെ അമ്മ

അതേസമയം, പ്രദീപിന്റെ അമ്മ സുമൻ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മരുമകൾ മകനെ കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നും സ്ത്രീയുടെ കൈവശം നിയമവിരുദ്ധമായ ആയുധം ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. പ്രദീപ് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും മാതാവിൻറെ പരാതിയിൽ പറയുന്നു. ഇവർ വിവാഹിതരായിട്ട് നാലു വർഷമായെന്നും മരുമകൾ ഇത്തരം പ്രവൃത്തികളിലൂടെ കുടുംബത്തെ ബുദ്ധിമുട്ടിച്ചിരുന്നതായും സുമൻ പറഞ്ഞു.

പോലീസ് അന്വേഷണം തുടങ്ങി

സംഭവം സ്ഥിരീകരിച്ച ഡിഎസ്പി വരുൺ കുമാർ, ടപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൻറെ വീഡിയോ ആണ് പ്രചരിക്കുന്നതെന്ന് വ്യക്തമാക്കി. ഹമീദ്പൂർ നിവാസിയായ പ്രദീപ് വീട്ടുകാര്യങ്ങളെച്ചൊല്ലി ഭാര്യയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

ഭർത്താവ് ഇടയ്ക്കിടെ മദ്യപിക്കുകയും അയൽപക്കത്തുള്ളവരുമായി വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടെന്നും അതുകൊണ്ടാണ് ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ടതെന്നും യുവതി പോലീസിനെ അറിയിച്ചതായി ഡിഎസ്പി പറഞ്ഞു. പ്രദീപിന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.