തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണന്റെ അറസ്റ്റ് പൂന്തുറ പൊലീസ് മുംബൈയിലെത്തി രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണനെ ഇന്നു നാട്ടിലെത്തിക്കാനാണു ശ്രമം. എസ്.എൽ.സജിത (54), മകൾ ഗ്രീമ.എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണൻ വിദേശത്തേക്കു കടക്കാൻ ശ്രമിക്കവേ മുംബൈ വിമാനത്താവളത്തിൽ പിടിയിലാവുകയായിരുന്നു. ഇയാൾക്കെതിരായ ലുക്ക്ഒൗട്ട് നോട്ടിസിന്റെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞുവയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ പൂന്തുറ പൊലീസ് സംഘം ഇയാളെ അന്ധേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി കേരളത്തിലേക്കെത്തിക്കുന്നതിനുള്ള അനുമതി നേടി.
വിമാനമാർഗമാണു വരുന്നതെങ്കിൽ ഇന്നു നാട്ടിലെത്തിക്കും. ട്രെയിനാണെങ്കിൽ ഏതാനും ദിവസങ്ങൾ കൂടിയെടുക്കും. ഉണ്ണിക്കൃഷ്ണനെ വിശദമായി ചോദ്യംചെയ്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. തന്റെയും അമ്മയുടെയും മരണത്തിനു കാരണം ഉണ്ണിക്കൃഷ്ണനാണെന്നു കാണിച്ച് ഗ്രീമ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്.



