ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റ് കഴിഞ്ഞ എട്ട് വർഷക്കാലമായി താൻ അനുഭവിക്കുന്ന കൊടിയ യാതനകൾ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. കൈകളും കാലുകളും കെട്ടപ്പെട്ട നിലയിലാണ് ഇപ്പോൾ തന്റെ ജീവിതമെന്നും കടുത്ത ഒറ്റപ്പെടുത്തലും കല്ലേറും കാരണം കൂടെയുണ്ടായിരുന്ന മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ടുപോയെന്നും സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തി.

നിലവിൽ മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള തങ്ങൾ മൂന്ന് പേർ ഉപജീവനം നടത്തുന്നതെന്ന് സിസ്റ്റർ റാണിറ്റ് പറഞ്ഞു. സഭ നേതൃത്വത്തിന്റെ നിശബ്ദതയാണ് തങ്ങളെ തെരുവിലേക്ക് എത്തിച്ചതെന്ന് അവർ ആരോപിച്ചു. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്താനാണ് ശ്രമം നടന്നത്. തന്നെയും കുടുംബത്തെയും കൂടെ നിന്ന കന്യാസ്ത്രീകളെയും ബിഷപ്പ് ഫ്രാങ്കോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും സിസ്റ്റർ റാണിറ്റ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന ചില കന്യാസ്ത്രീകൾ മഠത്തിൽ ഉണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

പണം കിട്ടാത്തത് കൊണ്ടാണ് പരാതി നൽകിയതെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാജമാണെന്ന് സിസ്റ്റർ റാണിറ്റ് വ്യക്തമാക്കി. രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ താൻ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും അവർ പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങൾ വേദനിപ്പിക്കുന്നതാണെന്നും സിസ്റ്റർ റാണിറ്റ് അഭിപ്രായപ്പെട്ടു.

പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് മിണ്ടാതിരുന്നു എന്ന ചോദ്യത്തിന് ഭയം കൊണ്ടാണ് മിണ്ടാതിരുന്നതെന്ന് സിസ്റ്റർ റാണിറ്റ് മറുപടി നൽകി. ഒരു കന്യാസ്ത്രീ ഏറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്നാൽ അന്ന് താൻ സഭയിൽ നിന്ന് പുറത്താക്കപ്പെടും. സഭ വിട്ടുപോയ പലരുടെയും അനുഭവം തനിക്ക് നേരിട്ട് അറിയാമെന്നും അവർ പറഞ്ഞു.

‘മഠം ചാടി’ എന്ന പേരിലാകും പിന്നീട് താൻ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും വലിയ നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്. എല്ലാം ഉള്ളിലൊതുക്കി മഠത്തിൽ കഴിയേണ്ട സാഹചര്യമായിരുന്നുവെന്നും പല മഠത്തിലും വേറെ ചിലർക്കും സമാനമായ അനുഭവങ്ങളുണ്ടെന്നും സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തി.