സഹപ്രവർത്തകയായ യുവ അഭിഭാഷകയെ ലൈംഗികമായി പീഡിപ്പിക്കുകയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ് ഒത്തുതീർപ്പാക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പ്രതിയായ 51-കാരൻ അഭിഭാഷകനും പരാതിക്കാരിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയിട്ടുണ്ടെന്നും അതിനാൽ എഫ്ഐആർ റദ്ദാക്കണമെന്നുമുള്ള ആവശ്യം ജസ്റ്റിസ് പ്രതീക് ജലാൻ അംഗീകരിച്ചില്ല. കേസിൽ ഗുരുതരമായ ‘പൊതുതാൽപ്പര്യം’ (Public Element) ഉൾപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്തു.
ഈ കേസിൽ പ്രതിയെ സഹായിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഡൽഹിയിലെ രണ്ട് ജില്ലാ ജഡ്ജിമാർക്കെതിരെ ഹൈക്കോടതി നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഓഗസ്റ്റ് 29-ന് ചേർന്ന ഹൈക്കോടതിയുടെ ഫുൾ കോർട്ട് യോഗത്തിൽ, ജില്ലാ ജഡ്ജി സഞ്ജീവ് കുമാർ സിങ്ങിനെ സസ്പെൻഡ് ചെയ്യാനും, മറ്റൊരു ജഡ്ജിയായ അനിൽ കുമാറിനെതിരെ അച്ചടക്ക നടപടി ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഈ അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ താൻ ഭാഗമായിരുന്നെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ജലാൻ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്. ‘രണ്ട് ജുഡീഷ്യൽ ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടുന്ന കേസായതിനാൽ ഇതൊരു സ്വകാര്യ തർക്കമായി കണ്ട് റദ്ദാക്കാനാവില്ല,’ അദ്ദേഹം വ്യക്തമാക്കി.
സംഭവം ഇങ്ങനെ
51-കാരനായ അഭിഭാഷകൻ തന്നെ പലതവണ ബലാത്സംഗം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്നാണ് 27-കാരിയായ വനിതാ അഭിഭാഷകയുടെ പരാതി. കേസ് ഒത്തുതീർപ്പാക്കുന്നതിനായി പ്രതി ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരാതിക്കാരിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയ്ക്കും രജിസ്ട്രാർ ജനറലിനും പരാതിക്കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ വിജിലൻസ് അന്വേഷണത്തിലാണ് ജഡ്ജിമാരുടെ ഇടപെടൽ കണ്ടെത്തിയത്.
പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ, നവംബർ 29-ന് പരാതിക്കാരിയുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചെന്നും അവർക്ക് ഇപ്പോൾ പരാതിയില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, നവംബർ 26-ന് വിചാരണക്കോടതിയിൽ പ്രതിഷേധ ഹർജി നൽകാൻ സാവകാശം തേടിയ പരാതിക്കാരി, തൊട്ടടുത്ത ദിവസങ്ങളിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത് സംശയകരമാണെന്ന് കോടതികൾ നേരത്തെ നിരീക്ഷിച്ചിരുന്നു. ഡിസംബർ 15-ന് വിചാരണക്കോടതി പ്രതിയുടെ രണ്ടാമത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
നവംബർ 7-ന്, ജസ്റ്റിസ് അമിത് മഹാജൻ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കിക്കൊണ്ട് നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. ‘നീതിന്യായ വ്യവസ്ഥയുടെ പരിശുദ്ധിയെ വെല്ലുവിളിക്കുന്ന നടപടികളാണ് പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായത്,’ എന്നായിരുന്നു കോടതിയുടെ പരാമർശം. കേസ് ഇനി മറ്റൊരു ബെഞ്ച് പരിഗണിക്കും.



