കാനഡയിലെ ടൊറന്റോയിലുള്ള യോർക്ക്ഡേൽ ഗോ ബസ് ടെർമിനലിൽ ഞായറാഴ്ച രാത്രിയുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രാത്രി ഏഴ് മണിയോടെ ബസിനുള്ളിൽ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. വെടിയേറ്റ ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന് തൊട്ടുപിന്നാലെ നടത്തിയ തിരച്ചിലിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പക്കൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നില്ലെന്നും ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
വെടിവയ്പ്പ് നടന്ന സമയത്ത് ബസിനുള്ളിൽ മറ്റ് യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി മെട്രോലിങ്ക്സ് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് യോർക്ക്ഡേൽ ബസ് ടെർമിനൽ മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നു. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അടുത്ത ബന്ധുക്കളെ അറിയിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയുള്ളൂ. അക്രമിയും ഇരയും തമ്മിൽ മുൻപരിചയമുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിന് സമീപമാണ് ഈ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ തിങ്ങിനിറയുന്ന സ്ഥലത്തുണ്ടായ വെടിവയ്പ്പ് ടൊറന്റോ നിവാസികളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഹോമിസൈഡ് വിഭാഗം കേസ് ഏറ്റെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.



