സിലിഗുരിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കി. പറന്നുയരുന്നതിനിടെ റൺവേയിൽ വെച്ച് ഗുരുതരമായ സാങ്കേതിക തകരാർ പൈലറ്റ് കണ്ടെത്തുകയായിരുന്നു. ഹൈദരാബാദിലെ ഷംഷാബാദിലുള്ള രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (ആർജിഐഎ) സംഭവം.
സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതോടെ ജാഗ്രത പാലിച്ച പൈലറ്റ് ഉടനടി മുൻകരുതൽ നടപടികൾ സ്വീകരിച്ചു. റൺവേയിലുണ്ടായിരുന്ന വിമാനം പറന്നുയരുന്നതിനുപകരം സുരക്ഷിതമായി ടെർമിനലിൽ തിരികെ എത്തിക്കുകയും ചെയ്തു. സംഭവസമയത്ത് വിമാനത്തിൽ 137 യാത്രക്കാരുണ്ടായിരുന്നു, അവരെ പിന്നീട് സുരക്ഷിതമായി ഒഴിപ്പിച്ചു.
പൈലറ്റിന്റെ പെട്ടെന്നുള്ള പ്രവർത്തനവും മനസ്സാന്നിധ്യവും റൺവേയിൽ വലിയൊരു അപകടം ഒഴിവാക്കി. തുടർന്ന് എഞ്ചിനീയർമാരുടെ ഒരു സംഘം സാങ്കേതിക തകരാർ അന്വേഷിക്കുകയും യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.



