കുടുംബച്ചെലവുകളിൽ ഭാര്യക്കുമേൽ ഭർത്താവ് പുലർത്തുന്ന സാമ്പത്തിക ആധിപത്യമോ നിയന്ത്രണമോ ക്രിമിനൽ നിയമപ്രകാരം ക്രൂരതയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ശാരീരികമോ മാനസികമോ ആയ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാത്ത പക്ഷം ഇത്തരം പ്രവണതകൾ വിവാഹമോചനത്തിനോ അല്ലെങ്കിൽ 498-എ വകുപ്പ് പ്രകാരമുള്ള ക്രിമിനൽ നടപടികൾക്കോ ആധാരമാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള സാമ്പത്തിക തർക്കങ്ങൾ പലപ്പോഴും ഇന്ത്യൻ സമൂഹത്തിന്റെ ഒരു പ്രതിഫലനമാണെന്ന് ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭർത്താവ് തന്റെ വരുമാനം സ്വന്തം മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും അയക്കുന്നുവെന്നും വീട്ടിലെ ഓരോ ചെലവിനും കൃത്യമായ കണക്കുകൾ എക്സൽ ഷീറ്റിൽ രേഖപ്പെടുത്താൻ തന്നെ നിർബന്ധിക്കുന്നുവെന്നും ആരോപിച്ച് ഒരു യുവതി നൽകിയ പരാതി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഭർത്താവിന്റെ ഇത്തരം പെരുമാറ്റങ്ങൾ അദ്ദേഹത്തിന്റെ സ്വഭാവത്തിലെ പോരായ്മയായി കാണാമെങ്കിലും അത് ഒരിക്കലും ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കോടതി വിശദീകരിച്ചു. പ്രസവാനന്തരം ശരീരഭാരം കൂടിയതിനെ പരിഹസിക്കുന്നതും ഗർഭകാലത്ത് വേണ്ടത്ര പരിചരണം നൽകാത്തതും ദാമ്പത്യത്തിലെ സാധാരണമായ ഉരസലുകളുടെ ഭാഗമാണെന്നും കോടതി പറഞ്ഞു. ഇത്തരം കാര്യങ്ങൾ 498-എ വകുപ്പിന്റെ പരിധിയിൽ വരുന്ന ക്രൂരതയായി കാണാനാവില്ല. ക്രിമിനൽ നിയമങ്ങൾ വ്യക്തിപരമായ പകപോക്കലിനുള്ള ആയുധമായി മാറരുതെന്ന് വിധിന്യായത്തിൽ കോടതി കർശന മുന്നറിയിപ്പ് നൽകി.
മതിയായ തെളിവുകളില്ലാതെ 498-എ പോലുള്ള വകുപ്പുകൾ ചുമത്തുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കുടുംബത്തിനുള്ളിലെ സാമ്പത്തിക അച്ചടക്കമോ അല്ലെങ്കിൽ വരുമാന വിനിയോഗത്തിലെ തീരുമാനങ്ങളോ ക്രിമിനൽ നടപടികൾക്ക് കാരണമാകുന്നത് നിയമസംവിധാനത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി കൂട്ടിചേർത്തു.
വസ്ത്രങ്ങൾ വാങ്ങുന്നതിലോ മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കോ പണം നൽകാതിരിക്കുന്നത് ഒരുപക്ഷേ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾക്ക് കാരണമായേക്കാമെങ്കിലും അതിനെ ക്രിമിനൽ ക്രൂരതയായി വ്യാഖ്യാനിക്കാനാവില്ല. വിവാഹബന്ധം തകർന്നതിന്റെ പേരിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ക്രിമിനൽ നിയമങ്ങൾ പ്രയോഗിക്കുമ്പോൾ അവ വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.



