എക്സ് പ്ലാറ്റ്‌ഫോമിലെ നിർമ്മിത ബുദ്ധി (AI) സേവനമായ ‘ഗ്രോക്ക്’ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിർമ്മിക്കുന്ന ഉപയോക്താക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഇലോൺ മസ്ക്. എക്സിലെ അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നും കാണിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം നോട്ടീസ് അയച്ചതിന് തൊട്ടുപിന്നാലെയാണ് മസ്കിന്റെ പ്രതികരണം. ശനിയാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മസ്ക് നയം വ്യക്തമാക്കിയത്. ‘നിയമവിരുദ്ധമായ ഉള്ളടക്കം നിർമ്മിക്കാൻ ഗ്രോക്ക് ഉപയോഗിക്കുന്ന ഏതൊരാളും, നിയമവിരുദ്ധമായ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നവർ അനുഭവിക്കുന്ന അതേ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും,’ മസ്ക് വ്യക്തമാക്കി.

ഗ്രോക്ക് ഉപയോഗിച്ച് അനുചിതമായ ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു മസ്കിന്റെ മുന്നറിയിപ്പ്. ‘ഗ്രോക്ക് അനുചിതമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ മോശമായത് എഴുതിയതിന് പേനയെ കുറ്റപ്പെടുത്തുന്നത് പോലെയാണിത്. എന്ത് എഴുതണമെന്ന് പേന തീരുമാനിക്കുന്നില്ല, അത് പിടിക്കുന്ന ആളാണ് തീരുമാനിക്കുന്നത്. ഗ്രോക്കും അതുപോലെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾ എന്ത് നൽകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങൾക്ക് ലഭിക്കുന്ന ഫലം,’ എന്നൊരു എക്സ് പോസ്റ്റിന് മറുപടിയായാണ് മസ്ക് തന്റെ നിലപാട് അറിയിച്ചത്.

ഗ്രോക്ക് എഐ വഴി നിർമ്മിക്കപ്പെടുന്നവ ഉൾപ്പെടെയുള്ള അശ്ലീലവും നിയമവിരുദ്ധവുമായ എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര മന്ത്രാലയം എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 72 മണിക്കൂറിനുള്ളിൽ വിശദമായ ‘ആക്ഷൻ ടേക്കൺ റിപ്പോർട്ട്’ (ATR) സമർപ്പിക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഐടി നിയമപ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.

രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഗ്രോക്ക് എഐ ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നത് തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടിരുന്നു.

വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാനും പ്രചരിപ്പിക്കാനും ഉപയോക്താക്കൾ ‘ഗ്രോക്ക് എഐ’ സേവനം ദുരുപയോഗം ചെയ്യുന്നതായി സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഡിസംബർ 29-നും സമാനമായ നിർദ്ദേശം സർക്കാർ സോഷ്യൽ മീഡിയ കമ്പനികൾക്ക് നൽകിയിരുന്നു.