തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയാഘോഷത്തിന്റെ ഭാഗമായി പൊതുഗതാഗതം തടസപ്പെടുത്തി യാത്രക്കാരെ ദുരിതത്തിലാക്കി വിജയാരവം നടത്തിയ സംഭവത്തിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാനും ഡെപ്യൂട്ടി ചെയർപേഴ്‌സനും ഉൾപ്പെടെ 212 യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. 

നഗരസഭാ ചെയർമാൻ പി.കെ.സുബൈർ, ഡെപ്യൂട്ടി ചെയർപേഴ്‌സൻ ദീപ രഞ്ജിത്ത് എന്നിവർക്ക് പുറമെ യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.സി.നസീർ, പി.മുഹമ്മദ് ഇക്ബാൽ, കെ.മുഹമ്മദ് ബഷീർ, ഫൈസൽ ചെറുകുന്നോൻ, പി.റഫീഖ്, പി.പി.ഇസ്മാഈൽ, കെ.പി.ഖദീജ, രജനി രമാനന്ദ്, പി.ഗംഗാധരൻ, കെ.രമേശൻ എന്നിവരുടെയും കണ്ടാലറിയാവുന്ന മറ്റ് 200 പേരുടെയും പേരിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ യുഡിഎഫ് തളിപ്പറമ്പ് നഗരസഭാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിജയാരവം പരിപാടി സംഘടിപ്പിച്ചത്. സയ്യിദ് നഗറിൽ നിന്നും ആരംഭിച്ച ഘോഷയാത്ര തളിപ്പറമ്പ് നഗരത്തിലേക്കാണ് നീങ്ങിയത്. തുറന്ന ജീപ്പിൽ വിജയാഘോഷം നടത്തിയതോടെ നഗരത്തിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായാണ് വിവരം.

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികൾ ഏന്തി മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും നടത്തിയ പ്രകടനം പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതായും വാഹനഗതാഗതം സ്തംഭിപ്പിച്ചതായും പൊലീസ് പറയുന്നു. പരിപാടി അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്ന് പൊലീസ് നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ച് പ്രകടനം തുടർന്നതിനാണ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിജയാരവത്തെ തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ യാത്രക്കാർ കടുത്ത ദുരിതത്തിലായി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിച്ചെങ്കിലും വലിയ വാഹനവ്യൂഹങ്ങളുടെയും ഡിജെ സംഘങ്ങളുടെയും അകമ്പടിയോടെയുള്ള ഘോഷയാത്ര കാരണം നഗരം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലായെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് തളിപ്പറമ്പ് പൊലീസ് അറിയിച്ചു.