രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ ഗുരുതര രോഗബാധയിൽ അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ഇൻഡോറിലെ ഭഗീരഥപുര പ്രദേശത്താണ് ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലാണ് ഭഗീരഥപുര സ്വദേശികളായ സുനിൽ സാഹുവും ഭാര്യ കിഞ്ചലും.
അഞ്ചര മാസം പ്രായമുള്ള അവ്യാൻ ആണ് പനിയും വയറിളക്കവും ബാധിച്ച് മരിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് സാധിക്കാതിരുന്നതിനെത്തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കുപ്പിപ്പാലായിരുന്നു നൽകിയിരുന്നത്. കടയിൽനിന്നും വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തിയാണ് മാതാപിതാക്കൾ കുഞ്ഞിന് നൽകിയത്. ഈ വെള്ളത്തിൽ മലിനജലം കലർന്നിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായത്. രണ്ട് ദിവസം മുൻപാണ് കുഞ്ഞിന് അസുഖം പിടിപെട്ടത്. തുടർന്ന് കുടുംബം കുഞ്ഞിന് ചികിത്സ നൽകിയിരുന്നുവെങ്കിലും തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
മലിനജലം കുടിച്ച് വയറിളക്കം ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. സംഭവത്തിൽ നാല് പേർ മാത്രമാണ് മരിച്ചതെന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് പറയുന്നത്. എന്നാൽ, പ്രശ്നം രൂക്ഷമായ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നത് 13 പേർ മരിച്ചതായാണ്. ഇതിനിടെ, ഏഴ് മരണങ്ങൾ നടന്നതായി ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവയും വ്യക്തമാക്കുന്നു. കണക്കുകളിലെ ഈ വൈരുദ്ധ്യം അധികൃതർക്കും നാട്ടുകാർക്കും ഇടയിൽ തർക്കത്തിന് കാരണമായിട്ടുണ്ട്.
മരണസംഖ്യ സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാനും സ്ഥിതിഗതികൾ വിലയിരുത്താനും സർക്കാർ നിർദേശപ്രകാരം അഡിഷനൽ ചീഫ് സെക്രട്ടറി സഞ്ജയ് ദുബൈ ഭഗീരഥപുര സന്ദർശിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് അനുസരിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ അറിയിച്ചു.
ശുദ്ധജലവിതരണ പൈപ്പ് പൊട്ടി ഓടയിലെ മലിനജലം കുടിവെള്ളത്തിൽ കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിശോധനയ്ക്കായി ജലം അയച്ചിട്ടുണ്ട്. പൈപ്പിലെ തകരാർ പരിഹരിച്ച് പ്രദേശത്ത് ജലവിതരണം പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. ആയിരത്തഞ്ഞൂറോളം പേരെ മലിനജല പ്രശ്നം ബാധിച്ചതായാണ് കണക്കാക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച 200 പേരിൽ മിക്കവരും ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് വീടുകളിലേക്ക് മടങ്ങി.



