പുതിയ പ്രതീക്ഷകളുമായി 2026 നെ സ്വാഗതം ചെയ്ത് ലോകം. മനംമയക്കുന്ന വെടിക്കെട്ടുകൾ, സംഗീത പരിപാടികൾ, പ്രാർഥനകൾ എന്നിവയിലൂടെ രാജ്യങ്ങൾ പുതുവർഷം ആഘോഷിച്ചു. ഇന്ത്യയിലെമ്പാടും വലിയ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. അർദ്ധരാത്രി ക്ലോക്കിൽ 12 മണി എത്തിയതോടെ രാജ്യത്തെ പ്രധാന സ്ഥലങ്ങളിൽ ജനക്കൂട്ടം ഒത്തുകൂടി. ആകാശത്ത് വെടിക്കെട്ട് ആവേശം നിറച്ചപ്പോൾ ശുഭാപ്തിവിശ്വാസത്തോടെയും ആഘോഷത്തോടെയും പുതുവത്സരത്തിന് തുടക്കമായി.
കനത്ത തണുപ്പിനും മോശം വായു നിലവാരത്തിനും ഇടയിൽ ഡൽഹിയിൽ, ഇന്ത്യാ ഗേറ്റ്, കൊണാട്ട് പ്ലേസ് തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അർദ്ധരാത്രി കഴിഞ്ഞും ആഘോഷങ്ങൾ അലയടിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൊണാട്ട് പ്ലേസ് പോലുള്ള ഉയർന്ന ജനസാന്ദ്രതയുള്ള മേഖലകളിൽ 680 ൽ അധികം പോലീസുകാരെ വിന്യസിച്ചു.



