വി കെ പ്രശാന്ത് എംഎല്‍എയുമായുള്ള തര്‍ക്കങ്ങള്‍ക്കും അനുനയ നീക്കങ്ങള്‍ക്കുമൊടുവില്‍ ഓഫീസ് തുറന്ന് ആര്‍ ശ്രീലേഖ. ശാസ്ത്രമംഗലത്ത് വി കെ പ്രശാന്തിന്റെ ഓഫീസിന് സമീപത്തുള്ള തര്‍ക്ക സ്ഥലത്ത് തന്നെയാണ് ശ്രീലേഖ ഓഫീസ് തുറന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഓഫീസ് തുറന്ന കാര്യം ശ്രീലേഖ അറിയിച്ചത്.

ഒരു മുറിയെന്ന് പറയാനാകില്ലെന്നും ചെറിയ ഒരിടത്താണ് ഓഫീസ് തുടങ്ങിയിരിക്കുന്നതെന്നും ശ്രീലേഖ കുറിപ്പില്‍ പറഞ്ഞു. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ജനസേവനം തുടങ്ങിയ ആദ്യ ദിവസം തന്നെ നിരവധി പേര്‍ കാണാനെത്തി. ഇന്ന് മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാന്‍ ആവില്ല. ചെറിയ ഒരിടം. ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവകക്ക് ഇവിടെയും പ്രവര്‍ത്തിക്കാം. ഇന്ന് ഉച്ചവരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അത് മതി

ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴായിരുന്നു ശ്രീലേഖലയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. ഇതിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് രംഗത്തെത്തി.