ബംഗ്ലാദേശില്‍ കൊല്ലപ്പെട്ട ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകികള്‍ ഇന്ത്യയിലേക്ക് കടന്നു എന്ന ബംഗ്ലാദേശിന്റെ വാദം തള്ളി ബിഎസ്എഫും മേഘാലയ പൊലീസും. ബംഗ്ലാദേശ് പൊലീസിന്റെ അവകാശ വാദം മേഘാലയയിലെ സുരക്ഷാ ഏജന്‍സികളാണ് തള്ളിയത്. 

രണ്ട് പ്രധാന പ്രതികള്‍ പ്രാദേശിക കൂട്ടാളികളുടെ സഹായത്തോടെ ഹലുവാഘട്ട് അതിര്‍ത്തി വഴി മേഘാലയയിലേക്ക് കടന്നതായാണ് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ബംഗ്ലാദേശിന്റെ അവകാശ വാദം അടിസ്ഥാന രഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി ഇന്‍സ്പെക്ടര്‍ ജനറല്‍ ഒ.പി ഉപാധ്യായ വ്യക്തമാക്കി.

ഹലുവാഘട്ട് സെക്ടറില്‍ നിന്ന് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് മേഘാലയയിലേക്ക് ആരെങ്കിലും കടന്നിട്ടുണ്ട് എന്നതിന് യാതൊരു തെളിവുമില്ല. അത്തരമൊരു സംഭവം ബിഎസ്എഫ് കണ്ടെത്തുകയോ അവര്‍ക്ക് അതിനെക്കുറിച്ചുള്ള എന്തെങ്കിലും റിപ്പോര്‍ട്ട് ലഭിക്കുകയോ ചെയ്തിട്ടില്ലെന്നും ഉപാധ്യായ പിടിഐയോട് പറഞ്ഞു.