പാലക്കാട് ചിറ്റൂരിൽ കാണാതായ ആറുവയസ്സുകാരനായി തിരച്ചിൽ തുടരുകയാണ്. ചിറ്റൂർ അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശിയായ സുഹാനെ കണ്ടെത്തുന്നതിനായി ഞായറാഴ്ച രാവിലെ മുതൽ തിരച്ചിൽ വീണ്ടും ശക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. അമ്പാട്ടുപാളയം എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസിന്റെയും അധ്യാപികയായ തൗഹിതയുടെയും മകനാണ് സുഹാൻ.
മുഹമ്മദ് അനസ് ഗൾഫിലായതിനാൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. അതേസമയം, അമ്മ തൗഹിത അന്നുസമയം പാലക്കാട്ട് പോയിരിക്കുകയായിരുന്നു. വീട്ടിലെ സ്വീകരണമുറിയിൽ ഇരുന്ന് സുഹാനും എട്ടുവയസ്സുള്ള സഹോദരനും ടിവി കാണുകയായിരുന്നു. അമ്മയുടെ സഹോദരിയുടെ മക്കളും ഒപ്പമുണ്ടായിരുന്നു. അന്നുസമയം മുത്തശ്ശി അടുക്കളയിൽ ജോലികളിലായിരുന്നു.
കുറച്ചുനേരത്തിന് ശേഷം സുഹാനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു. സഹോദരനുമായി വഴക്കുണ്ടായതിനെ തുടർന്ന് സുഹാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങി പോയതായി സഹോദരൻ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. മുത്തശ്ശി സമീപത്തെ വീടുകളിലൊക്കെ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരുമായി ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാതെ വന്നതോടെ പോലീസിൽ പരാതി നൽകി.



