കോൺഗ്രസിൽ പരിഷ്കാരങ്ങൾ വേണമെന്ന മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ശശി തരൂർ.140-ാമത് കോൺഗ്രസ് സ്ഥാപക ദിനത്തിൽ, ദിഗ്‌വിജയ സിങ്ങുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു തരൂർ. “ഞങ്ങൾ സുഹൃത്തുക്കളാണ്, സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം, അതിനെക്കുറിച്ച് ഒരു സംശയവുമില്ല.” തരൂർ പറഞ്ഞു.
എന്നാൽ ആർഎസ്‌എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പാർട്ടിക്ക് ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണെന്ന് വിശേഷിപ്പിച്ച തരൂർ, പാർട്ടിയുടെ ശ്രദ്ധേയമായ ചരിത്രത്തിലേക്കും കോൺഗ്രസിന്റെ സംഭാവനകളിലേക്കും തിരിഞ്ഞുനോക്കുന്ന ദിവസമാണിതെന്നും കൂട്ടിച്ചേർത്തു.
ബിജെപിയും ആർഎസ്എസും താഴെത്തട്ടിലുള്ള പ്രവർത്തകരെ സംഘടനയ്ക്കുള്ളിൽ വളരാനും മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് എത്താനും അനുവദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുതിർന്ന നേതാവ് എൽകെ അദ്വാനിയുടെ അടുത്ത് തറയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.



