ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിദ്യാർഥിയെ കുത്തിക്കൊന്നു. വംശീയ അധിക്ഷേപം എതിർത്തതിനാണ് ത്രിപുര സ്വദേശിയായ 24കാരനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയത്.
ഏഞ്ചൽ ചക്മ ആണ് മരിച്ചത്. മർദനമേറ്റ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന ഏഞ്ചൽ ചക്മ ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു.
സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളായ നേപ്പാൾ സ്വദേശി നേപ്പാളിലേക്ക് കടന്നതായാണ് വിവരം.
സഹോദരൻ മൈക്കൾ നൽകിയ പരാതിയിൽ പ്രകാരം, ഡിസംബർ ഒൻപതിന് വൈകുന്നേരം ഇരുവരും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയിരുന്നു. ഇതിനിടെ മദ്യപിച്ചെത്തിയ ഒരുസംഘമാളുകൾ ഇവരെ വംശീയമായി അധിക്ഷേപിച്ചു.
ഇതിനെ പ്രതിരോധിച്ച ഏഞ്ചലിനെ ആക്രമികൾ കത്തിയും കമ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 15 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ഏഞ്ചലിന്റെ കഴുത്തിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ഏഞ്ചലിന്റെ പിതാവ് ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്.



