സ്വര്‍ണക്കൊള്ള മറയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്
കൊച്ചി: ശബരിമലയിലെ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സ്വര്‍ണം കവര്‍ന്ന രണ്ട് സിപിഎം നേതാക്കള്‍ ജയിലിലാണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. ഇതൊക്കെ മറച്ചുവയ്ക്കുന്നതിനുവേണ്ടിയാണ് മുഖ്യമന്ത്രി അദ്ദേഹം നടത്തിയ ഏറ്റവും നിലവാരം കുറഞ്ഞ പത്രസമ്മേളനത്തില്‍, സോണിയ ഗാന്ധിക്കൊപ്പം പോറ്റിയുടെ ഫോട്ടോ ഉണ്ടെന്ന ആരോപണം ഉന്നയിച്ചത്.
പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്ന ഫോട്ടോ ഉണ്ടായിട്ടും മുഖ്യമന്ത്രിക്കു സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നു ഞങ്ങള്‍ പറഞ്ഞോ? ഇത്തരത്തിലുള്ളവര്‍ പലര്ക്കൊപ്പംനിന്ന് ഫോട്ടോ എടുത്തിട്ടുണ്ടാകും. പക്ഷേ, ഇവിടത്തെ വിഷയം അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ചതാണ്. സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെക്കുറിച്ചു പറഞ്ഞിട്ടു കാര്യമില്ല.
കൊള്ളയ്ക്കു പിന്നില്‍ വന്‍തോക്കുകള്‍ ഉണ്ടെന്നു കോടതിതന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്. പോറ്റിക്കു മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെങ്കില്‍ സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തതില്‍ എന്തു തെറ്റാണുള്ളത്? യഥാര്‍ഥ വിഷയം മറച്ചുവയ്ക്കാനാണു സിപിഎം ശ്രമിക്കുന്നത്. വ്ലോഗറെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്തതിനെത്തുടർന്നു മന്ത്രി റിയാസിനെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അതിൽ മന്ത്രി തെറ്റുകാരനല്ലെന്ന നിലപാടാണു ഞങ്ങൾ സ്വീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ്, പോലീസിലെ ഹയരാര്‍ക്കി തകര്‍ക്കുന്ന തരത്തില്‍ ഇടപെടുന്നുണ്ട്. ഡിഐജി ഡിജിപിക്കെതിരേ ആരോപണം ഉന്നയിച്ചു. പണം വാങ്ങി ഡിഐജി പ്രതികള്‍ക്കു പരോള്‍ നല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ലഹരി മാഫിയയ്ക്ക് കൂട്ടുനില്ക്കുകയുമാണ്.
നിലവില്‍ ആരോപണവിധേയനായി നില്ക്കുന്ന വിനോദ്കുമാറിനെതിരേ നിരവധി പരാതികള്‍ ലഭിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അതു പൂഴ്ത്തിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ടു ബന്ധമുള്ളയാളാണു വിനോദ്കുമാര്‍.
ഒരു മാഫിയ സംഘമാണു പോലീസിനെ നിയന്ത്രിക്കുന്നത്. അതെല്ലാം ഇപ്പോള്‍ പുറത്തുവരികയാണ്. ഉന്നത ഉദ്യോഗസ്ഥരാണ് പോലീസില്‍ നടക്കുന്നതു വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ ആരോപണമുയര്‍ന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.



