ലഖ്നൗ: അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും അതേസമയം അധ്യാപകനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണെന്നും അലഹബാദ് ഹൈക്കോടതി. 19 വർഷം മുമ്പ് പ്രയാഗ്‌രാജിലെ മോട്ടിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഎൻഎൻഐടി) അധ്യാപകൻ തന്റെ വിദ്യാർത്ഥിയുമായി ഉഭയസമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് പിരിച്ചുവിട്ട നടപടി റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞത്. പിരിച്ചുവിട്ട നടപടി ഞെട്ടിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഒരു അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങൾ ഹർജിക്കാരൻ പാലിച്ചിട്ടില്ലായിരിക്കാം. പക്ഷേ 2006 ൽ അദ്ദേഹത്തിന് ചുമത്തിയ പിരിച്ചുവിടൽ എന്ന കഠിനമായ ശിക്ഷ അനുപാതരഹിതമാണെന്ന് ജസ്റ്റിസ് ഷംഷെരി നിരീക്ഷിച്ചു. 1997 നും 2000 നും ഇടയിൽ മാസ്റ്റേഴ്സ് കോഴ്‌സ് പൂർത്തിയാക്കിയ മുൻ വിദ്യാർത്ഥിനി 2003ൽ നൽകിയ പരാതിയെത്തുടർന്ന് എംഎൻഎൻഐടി അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പഠിച്ച കാലത്ത് അധ്യാപകൻ തന്നെ വൈകാരികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായും നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വിട്ട് മൂന്ന് വർഷത്തിന് ശേഷവും അധ്യാപകൻ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷവുമാണ് പരാതി നൽകിയത്. ബലാത്സംഗ ആരോപണങ്ങളിൽ എംഎൻഎൻഐടി രൂപീകരിച്ച അഞ്ചംഗ കമ്മിറ്റി സംശയം പ്രകടിപ്പിക്കുകയും പരാതി നൽകാൻ വൈകിയ സമയത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
തുടർന്ന്, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് അധ്യാപകൻ സമ്മതിച്ചു. എന്നാൽ അത് പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിട്ടതിനുശേഷവും ബന്ധം തുടർന്നുവെന്നും വാദിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അധാർമിക പെരുമാറ്റവും ഭാവിയിൽ ദുരുപയോഗം ഉണ്ടാകുമെന്ന ആശങ്കയും ചൂണ്ടിക്കാട്ടി 2006 ഫെബ്രുവരി 28 ന് ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തെ പിരിച്ചുവിട്ടു. തുടർന്നാണ് അധ്യാപകൻ കോടതിയെ സമീപിച്ചത്.



