മംഗലാപുരം സര്‍വകലാശാലയ്ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 22 സ്വകാര്യ ബിരുദ കോളജുകള്‍ അടച്ചു പൂട്ടുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. പി.എല്‍. ധര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന മംഗളൂരു സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. 

 22 കേളേജുകള്‍ അടച്ചുപൂട്ടുന്നതോടെ, മംഗലാപുരം സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ആകെ കോളജുകളുടെ എണ്ണം 167 ആയി കുറയും. വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിലെ ദീര്‍ഘകാല ഇടിവാണ് അടച്ചുപൂട്ടലിന് കാരണമെന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു. 

അതേസമയം ഈ കോളജുകളില്‍ ഇതിനകം പ്രവേശനം നേടിയവരും നിലവില്‍ പഠനം തുടരുന്നവരുമായ വിദ്യാര്‍ത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നതുവരെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വൈസ് ചാന്‍സലര്‍ ഉറപ്പ് നല്‍കി. അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് സേവനങ്ങളും തടസ്സമില്ലാതെ നല്‍കാന്‍ കോളജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിരവധി സ്വകാര്യ ബിരുദ കോളജുകളില്‍ പ്രവേശനത്തില്‍ സ്ഥിരമായ ഇടിവ് ഉണ്ടായിട്ടുണ്ട്. കോളജുകള്‍ നടപ്പ് അധ്യയന വര്‍ഷത്തേക്കുള്ള അഫിലിയേഷന്‍ പുതുക്കലിന് അപേക്ഷിച്ചില്ല. മാനേജ്‌മെന്റുകള്‍ സ്വയം അടച്ചുപൂട്ടല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 109 സ്വകാര്യ കോളജുകളും, 32 സര്‍ക്കാര്‍ ഫസ്റ്റ് ഗ്രേഡ് കോളജുകളും, ഒമ്പത് സ്വയംഭരണ കോളജുകളും, 13 ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍ (ബിഎഡ്) കോളജുകളും, നാലെണ്ണം സര്‍വകലാശാല നേരിട്ട് നടത്തുന്ന കോളജുകളുമാണ്.