കൊച്ചി: നടുറോഡിൽ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ഒരു ശസ്ത്രക്രിയ, അതും കൊച്ചിയിൽ. കേട്ടാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമാകും. എന്നാൽ കഴിഞ്ഞദിവസം ഇത്തരത്തിലൊരു സംഭവമാണ് ഉദയംപേരൂർ വലിയംകുളത്തുണ്ടായത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസതടസമുണ്ടായ കൊല്ലം സ്വദേശിയെയാണ് മൂന്ന് ഡോക്ടർമാർ ചേർന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസി. പ്രൊഫസർ ഡോ. ബി മനൂപ്, കടവന്ത്ര ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ കെ തോമസ് എന്നിവരുടെ സമയോചിത ഇടപടെലാണ് കൊല്ലം സ്വദേശിയായ ലിനുവിനെ രക്ഷിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിൻ്റെ സ്കൂട്ടർ മുളന്തുരുത്തി സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയത്ത് ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ഡോ. തോമസ് പീറ്ററും ഡോ. ദിദിയയും അപകടം കണ്ട് വണ്ടി നിർത്തി. പരിക്കേറ്റ രണ്ടുപേരുടെ നില അതിഗുരുതരമായിരുന്നില്ലെങ്കിലും ലിനുവിൻ്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു.

ലിനുവിനെ ഒരാൾ പരിശോധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അത് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറായ മനൂപ് ആണെന്ന് മനസിലാക്കുന്നത്. ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വാസതടസമുണ്ടായി റെസ്പിറേറ്ററി അറസ്റ്റ് എന്ന അവസ്ഥയിലായിരുന്നു ലിനു. ഇതോടെ ശ്വാസ തടസം ഒഴിവാക്കാനായി ആശുപത്രിയിലെ എമർജൻസി റൂമുകളിൽ ചെയ്യുന്ന സർജിക്കൽ ‘ക്രിക്കോതൈറോട്ടമി’ എന്ന അടിയന്തര ചികിത്സ റോഡിൽവച്ചുതന്നെ ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.

നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചായിരുന്നു സർജറി. കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവുണ്ടാക്കി ശ്വാസ നാളത്തിലേക്ക് സ്ട്രോ കടത്തിവിട്ട് ശ്വാസഗതി സാധാരണ അവസ്ഥയിലെത്തിക്കുകയാണ് ഡോക്ടർമാർ ചെയ്തത്. ഉടൻ ആംബുലൻസിൽ ആശുപത്രിയിലേക്കുത്തിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിൽ ലിനുവിനെ എത്തിക്കുംവരെ ആംബുലൻസിൽ ഡോ. മനൂപ് സ്ട്രോയിലൂടെ ശ്വാസം നൽകിക്കൊണ്ടിരുന്നു.

വാർത്ത പുറത്തറിഞ്ഞതോടെ സിനിമയില്‍ കണ്ട ശസ്ത്രക്രിയാ രീതിയാണിതെന്നാണ് നാട്ടുകാർ പറയുന്നത്. വിനുവിൻ്റെ ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറി ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇങ്ങനെയുള്ളയാള്‍ക്ക് എത്രയും പെട്ടെന്ന് ശ്വസിക്കാന്‍ അവസരമൊരുക്കുക എന്ന മാർഗമാണ് ഡോക്ടർമാർ ചെയ്തത്.