മൂന്നാർ: മഞ്ഞുവീഴ്ചയിൽ മൂന്നാർ വിറക്കുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നാർ ലോക്ഹാർട്ടിലും സൈലന്റ്വാലിയിലും താപനില മൈനസ് ഒന്ന് രേഖപ്പെടുത്തി. താപനില പൂജ്യത്തിലും താഴെ എത്തിയതോടെ വിനോദസഞ്ചാരികളുടെ ഒഴുക്കും വർധിക്കുകയാണ്. നാല് ദിവസമായി മൂന്നാറിൽ തണുപ്പും മഞ്ഞുവീഴ്ചയും കൂടുതലാണ്. മൂന്നാറിന് സമീപം സെവൻമല, കന്നിമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ രണ്ടുദിവസമായി പുലർച്ചെ പൂജ്യത്തിലാണ് താപനില. നല്ലതണ്ണി, ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലും സമാനഅവസ്ഥയാണ്.
മാട്ടുപെട്ടിയിലും കുണ്ടളയിലും രണ്ടും ഗ്യാപ് റോഡ് റോഡിൽ ഒന്നുമായിരുന്നു താപനില. കഴിഞ്ഞ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസായിരുന്നു. പുൽമേടുകളിലും ചെടികളിലുമൊക്കെ മഞ്ഞുപുതഞ്ഞത് സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാണ്. ഡിസംബർ 15 മുതലാണ് മേഖലയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടുതുടങ്ങിയത്. മൂന്നാറിൽ അതിശൈത്യമായതോടെ റിസോർട്ടുകളിലും മറ്റും വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വരുംദിവസങ്ങളിൽ താപനില ഇനിയും താഴാനിടയുണ്ട്.



