ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ശനിയാഴ്ച പുലർച്ചെ മുതൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ജനജീവിതം ദുസ്സഹമാക്കി. ദൃശ്യപരിധി പലയിടങ്ങളിലും പൂജ്യത്തിലേക്ക് താഴ്ന്നതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം സാരമായി ബാധിക്കപ്പെട്ടു.
കാഴ്ചപരിധി കുറഞ്ഞ സാഹചര്യത്തിൽ വിമാനത്താവളത്തിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ (Low Visibility Procedures) ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ ശനിയാഴ്ച കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ വായുനിലയും മോശമാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 177 വിമാനങ്ങൾ റദ്ദാക്കുകയും അഞ്ഞൂറിലധികം വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം ശനിയാഴ്ചയും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ സമയം ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദ്ദേശം നൽകി.



