അനധികൃത ഭിക്ഷാടനം നടത്തിയെന്ന് ആരോപിച്ച് 24,000 പാക്കിസ്ഥാനികളെ സൗദി നാടുകടത്തി. സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാക് പൗരന്മാര്‍ക്കെതിരെ സൗദി നടപടി എടുത്തത്. 

ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി അറേബ്യ ഈ വര്‍ഷം 24,000 പാക്കിസ്ഥാനികളെയാണ് നാടുകടത്തിയത്. യുഎഇ ഏകദേശം 6,000 പാക്കിസ്ഥാനികളെയും അസര്‍ബൈജാന്‍ ഏകദേശം 2,500 പാക്കിസ്ഥാനി ഭിക്ഷാടകരെയും നാടുകടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഈ വിഷയം സൗദി അധികൃതര്‍ പാക്കിസ്ഥാന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

സംഭവത്തില്‍ സൗദിയുടെ പ്രവര്‍ത്തി രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. രാജ്യത്ത് എത്തിയതിന് ശേഷം ചിലര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി യുഎഇയും മിക്ക പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കും വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രല്ല 2024-ല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട ഭിക്ഷാടകരില്‍ ബഹുഭൂരിപക്ഷവും പാക്കിസ്ഥാന്‍ പൗരന്മാരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അനധികൃത ഭിക്ഷാടന സംഘങ്ങള്‍ പാക്കിസ്ഥാന്റെ പേരിന് കോട്ടം വരുത്തുന്നുവെന്ന് പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) ഡയറക്ടര്‍ ജനറല്‍ റിഫാത്ത് മുഖ്താര്‍ പറഞ്ഞു. ടൂറിസ്റ്റ് വീസ ദുരുപയോഗം ചെയ്ത് പല രാജ്യങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിഫാത്ത് മുഖ്താര്‍ പറഞ്ഞു.