പാക്കിസ്ഥാന് ഗര്‍ഭ നിരോധന ഉറയുടെ വിലയിലും കൈ പൊള്ളുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും ഉയര്‍ന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാന്‍. ഓരോ വര്‍ഷവും 60 ലക്ഷം കുട്ടികള്‍ ജനിക്കുന്നു എന്നാണ് കണക്ക്. 

നിത്യച്ചെലവിനുള്ള പണത്തിനായി രാജ്യാന്തര നാണയ നിധിക്ക് (ഐഎംഎഫ്) മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലായ പാക്കിസ്ഥാന് കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാന്‍ അനുവദിക്കണമെന്നും ഐഎംഎഫിനോട് ആവശ്യപ്പെടേണ്ട അവസ്ഥയില്‍ എത്തുകയായിരുന്നു. പാക്കിസ്ഥാന്റെ ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യൂ (എഫ്ബിആര്‍) ആണ് അപേക്ഷ സമര്‍പ്പിച്ചത്. പറ്റില്ലെന്ന് ഐഎംഎഫ് വ്യക്തമാക്കുകയും ചെയ്തു.

ഒരു സാമ്പത്തിക വര്‍ഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടന്ന ചര്‍ച്ചയിലും ഐഎംഎഫ് വ്യക്തമാക്കിയെന്ന് പാക്ക് മാധ്യമമായ ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വര്‍ധിക്കുന്നത് പാക്കിസ്ഥാന്‍ സര്‍ക്കാരിനും വലിയ തിരിച്ചടിയാകുന്നുണ്ട്.