മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വിറ്റതുമായി ബന്ധപ്പെട്ട് ഹാര്‍വാര്‍ഡിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ക്ക് 8 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മുന്‍ മോര്‍ച്ചറി മാനേജര്‍ സെഡ്രിക് ലോഡ്ജിനെ(58)യാണ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്കാളിയായിരുന്ന ഭാര്യ ഡെനിസ് ലോഡ്ജിന് (65) ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു.

2018 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. മോര്‍ച്ചറിയില്‍ നിന്ന് ആന്തരികാവയവങ്ങള്‍, തലച്ചോറ്, ചര്‍മം, കൈകള്‍, മുഖങ്ങള്‍, കീറിമുറിച്ച തലകള്‍ എന്നിവ ഉള്‍പ്പെടെ വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. 

സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേര്‍ന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷ്ടിച്ച് ന്യൂ ഹാംഷെയറിലെ ഗോഫ്സ്ടൗണിലുള്ള അവരുടെ വീട്ടിലേക്കും മാസച്യുസിറ്റ്സിലെയും പെന്‍സില്‍വാനിയയിലെയും മറ്റ് സ്ഥലങ്ങളിലേക്കും കടത്തി. അവിടെ നിന്ന് ഈ ശരീരഭാഗങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലുള്ള വാങ്ങുന്നവര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നുവെന്നാണ് കേസ്.