നടിയെ ആക്രമിച്ച കേസിലെ കോടതി വിധി പുറത്തുവന്നതിന് പിന്നാലെ നടി മഞ്ജു വാര്യർ പ്രതികരണവുമായി രംഗത്തെത്തി. ബഹുമാനപ്പെട്ട കോടതിയോട് തനിക്ക് ആദരവുണ്ടെന്നും എന്നാൽ ഈ കേസിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ലെന്നും മഞ്ജു വാര്യർ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും യഥാർഥത്തിൽ കുറ്റകൃത്യം ആസൂത്രണം ചെയ്തവർ ആരായാലും അവർ ഇപ്പോഴും പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്ന വസ്തുത ഭയപ്പെടുത്തുന്ന യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി.

ആസൂത്രണം ചെയ്തവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്ക് ലഭിക്കേണ്ട നീതി പൂർണ്ണമാവുകയുള്ളൂവെന്ന് മഞ്ജു വാര്യർ വ്യക്തമാക്കി. ഈ ശിക്ഷാ നടപടി അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. പൊലീസിലും നിയമസംവിധാനത്തിലുമുള്ള താനുൾപ്പെടെയുള്ള സമൂഹത്തിൻ്റെ വിശ്വാസം ദൃഢമാകാൻ ആസൂത്രകരെ കൂടി കണ്ടെത്തി ശിക്ഷിക്കണം എന്നും മഞ്ജു വാര്യർ അഭിപ്രായപ്പെട്ടു.

ഇവിടുത്തെ സ്ത്രീകൾക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണമെന്നും മഞ്ജു വാര്യർ കൂട്ടിച്ചേർത്തു. ‘അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’ എന്ന വാചകത്തോടെയാണ് മഞ്ജു വാര്യർ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ കേസിൻ്റെ കോടതി വിധിക്കെതിരെ അതിജീവിത രൂക്ഷവിമർശനം ഉന്നയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് മഞ്ജു വാര്യരുടെ പ്രതികരണം പുറത്തുവന്നത്.

കുറിപ്പിന്റെ പൂർണരൂപം

‘ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’