ബാലപീഡന കുറ്റവാളിയായ ജെഫ്രി എപ്സ്റ്റൈൻ്റെ ഫയലുകൾ അമേരിക്കൻ ഭരണകൂടം പുറത്തുവിടുന്നതോടെ രാജ്യത്ത് രാഷ്ട്രീയ നേതൃമാറ്റം ഉണ്ടായേക്കുമെന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ്റെ വാക്കുകൾ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. എപ്സ്റ്റൈൻ ഫയലുകൾ പുറത്തുവരുന്നതോടെ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയെ ലഭിച്ചേക്കാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് അദ്ദേഹം വിശദീകരണം നൽകിയത്.

നേരത്തെ, ‘ഒരു മാസത്തിനുള്ളിൽ രാജ്യത്തിന് മഹാരാഷ്ട്രക്കാരനായ പ്രധാനമന്ത്രിയെ ലഭിക്കുമെന്ന്’ അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത് ഏറെ സസ്പെൻസ് നിലനിർത്തിയിരുന്നു. ഈ കുറിപ്പിനെ തുടർന്ന് ഒട്ടേറെപ്പേർ തന്നോട് ഇതെക്കുറിച്ച് ചോദിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തൻ്റെ ഉദ്ദേശ്യം രാജ്യത്ത് ഒരു നേതൃമാറ്റം ഉണ്ടാകുമെന്നു സൂചിപ്പിക്കുകയായിരുന്നു എന്നും ചവാൻ വ്യക്തമാക്കി.

എപ്സ്റ്റൈൻ ഫയലുകൾ

ജെഫ്രി എപ്സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിലെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പൃഥ്വിരാജ് ചവാൻ പ്രസ്താവന നടത്തിയത്. ‘മഹാരാഷ്ട്രക്കാരൻ പ്രധാനമന്ത്രിയാകണമെങ്കിൽ നിലവിലുള്ളയാൾ മാറണമല്ലോ’ എന്ന് അദ്ദേഹം ചോദിച്ചു. 19-ന് പുറത്തുവരാനിരിക്കുന്ന എപ്സ്റ്റൈൻ ഫയലിൽ വിവിധ രാജ്യങ്ങളിലെ ഒട്ടേറെ പ്രമുഖ നേതാക്കളുമായി ബന്ധപ്പെട്ട രഹസ്യ ഓപ്പറേഷൻ വിവരങ്ങൾ ഉണ്ടെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രസിഡൻ്റുമാർ, പ്രധാനമന്ത്രിമാർ തുടങ്ങിയവരുടെ പല വിവരങ്ങളും അതിലുണ്ട്. ഇപ്പോൾ തന്നെ ചില പേരുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ‘അതുകൊണ്ടാണു നേതൃമാറ്റം ഉണ്ടാകുമെന്നു പറഞ്ഞത്’ എന്നും ആരുടെയും പേരോ വിവരമോ പരാമർശിക്കാതെ ചവാൻ കൂട്ടിച്ചേർത്തു. ജെഫ്രി എപ്‌സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ മാസമാണ് ഒപ്പുവച്ചത്.