കണ്ണൂർ: ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . യുഡിഎഫിൻ്റെ ശക്തികേന്ദ്രങ്ങൾ പിടിക്കും. എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിൽ പങ്കുചേരുന്നത്. ജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പിന്തുണ എൽഡിഎഫിന് ലഭിക്കുന്നുണ്ടെന്ന് കാണാനായി. ഈ സാഹചര്യം ചരിത്ര വിജയം എൽഡിഎഫിന് സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു.

യുഡിഎഫിൻ്റെ കേന്ദ്രങ്ങളെന്ന് സാധാരണ കണക്കാക്കുന്ന തദ്ദേശ സ്വയംഭരണ അതിർത്തികളടക്കം ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കാൻ തയാറായിരിക്കുന്നു എന്നതാണ് ഇതേവരെയുള്ള അനുഭവം സൂചിപ്പിക്കുന്നത്. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ കാണാനാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നുവെന്നത് വസ്തുതാപരമായ കാര്യമാണ്. കർക്കശമായ നിലപാടാണ് സർക്കാർ ഇക്കാര്യത്തിലെടുത്തത്. ഈ സർക്കാർ അല്ലായിരുന്നുവെങ്കിൽ ഇത്തരം ശക്തമായ നടപടികൾ ഉണ്ടാകുമായിരുന്നില്ലെന്ന് വിശ്വാസികളെല്ലാം ഉറപ്പായി കരുതുകയാണ്. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്ക് വിശ്വാസികളുടെ പിന്തുണ ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തങ്ങൾക്ക് അനുകൂലമായി ദുഷ് പ്രചാരണം നടത്താനാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ രണ്ട് കൂട്ടരും ഒരേ വണ്ടിയിലാണ് സഞ്ചരിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

മുസ്ലിം ബഹുജനങ്ങൾ തള്ളിയ സംഘനടയാണ് ജമാത്ത ഇസ്ലാമി. അതുകൊണ്ട് തന്നെ മുസ്ലിം ബഹുജനങ്ങളെ യുഡിഎഫിന് അനുകൂലമാക്കുന്നതിന് വേണ്ടിയാണ് ജമാത്ത ഇസ്ലാമിയെ കൂട്ടിയതെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകുന്നില്ല. എല്ലാ വിഭാഗങ്ങളും എൽഡിഎഫിനെ പൂർണ മനസ്സോടെ അംഗീകരിക്കുന്ന നിലപാടാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലെയും തെരഞ്ഞെടുപ്പ് ഇന്നത്തോടെ പൂര്‍ത്തിയാവുകയാണ്. എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണ ജനങ്ങളിൽ നിന്നും ലഭിക്കുന്നുവെന്നതാണ് പ്രചാരണത്തിലൂടെ വ്യക്തമായതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും കുടുംബവും വോട്ട് രേഖപ്പെടുത്തി. കണ്ണൂർ പിണറായി പഞ്ചായത്തിലെ കാട്ടിലെപീടിക ചേരിക്കൽ ജൂനിയര്‍ ബേസിക് സ്കൂളില്‍ കുടുംബസമേതം എത്തിയാണ് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥി ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എത്തിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സ്വീകരിച്ച നിലപാടിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു.