കൊച്ചി: ആർക്കാണിത്ര ധൃതി എന്ന ചോദ്യത്തിന് കേരളത്തിൽ ഇനി പ്രസക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല. എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ച വന്ദേ ഭാരതും യാത്രക്കാർ ഏറ്റെടുത്തിരിക്കുകയാണ്. സർവീസ് ആരംഭിച്ച് ആദ്യ മാസം തന്നെ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുമായാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

നവംബർ 11നായിരുന്നു മലയാളികൾ ഏറെക്കാലമായി കാത്തിരുന്ന എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരുവിൽ നിന്ന് ട്രെയിൻ രാവിലെ പുറപ്പെടുന്ന സമയത്തെച്ചൊല്ലി ആശങ്ക ഉണ്ടായിരുന്നെങ്കിലും സർവീസ് ആരംഭിച്ചതോടെ ഇതെല്ലാം മാറി. 55,000 ത്തിലധികം യാത്രക്കാരാണ് ആദ്യ മാസം വന്ദേ ഭാരതിൽ യാത്ര ചെയ്തതെന്നാണ് റെയിൽവേ പുറത്തുവിട്ട കണക്കുകൾ പറയുന്നത്.

ഒരു മാസം പിന്നിടുമ്പോഴും ബെംഗളൂരു- എറണാകുളം വന്ദേ ഭാരത് നൂറ് ശതമാനം ബുക്കിങ്ങോടെയാണ് സർവീസ് നടത്തുന്നതെന്നാണ് റെയിൽവേ പറയുന്നത്. നവംബറില്‍ ബെംഗളൂരു – എറണാകുളം ഭാഗത്തേക്ക് മാത്രം 11,477 യാത്രക്കാരാണ് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തത്. ശരാശരി ബുക്കിങ് 127% ആണെന്ന് റെയില്‍വേ വ്യക്തമാക്കുന്ന. ഡിസംബറിൽ 16,129 യാത്രക്കാരും ബെംഗളൂരുവിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്തു. ബുക്കിങ് ശരാശരി 117 ശതമാനം ആണെന്ന് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേസ് ബെംഗളൂരു ഡിവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് നവംബറില്‍ 12,786 പേരായിരുന്നു വന്ദേ ഭാരതില്‍ യാത്ര ചെയ്തത്. ഡിസംബറില്‍ ഇത് 14,742 ആണ്. നവംബറിലെ ശരാശരി ബുക്കിങ് 141 ശതമാനം ആണെങ്കിൽ, ഡിസംബറിലേത് 106 ശതമാനമാണ്.

റെയിൽവേ ഒക്യുപെൻസി റേറ്റ് കണക്കാക്കുന്നത് ആകെ ബുക്കിങ്ങിൻ്റെ അടിസ്ഥാനത്തിലാണ്. വെയ്റ്റിങ് ലിസ്റ്റ് ഉൾപ്പെടെയുള്ള കണക്കാണിത്. അതുകൊണ്ടാണ് 100 ല്‍ കൂടുതൽ ശതമാന കണക്ക് വരുന്നത്. അതായത് 100 സീറ്റുകളും ബുക്ക് ആവുകയും 27 സീറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റില്‍ പെടുകയും ചെയ്യുമ്പോള്‍ 127% ആയിമാറും.

ക്രിസ്മസ്, പുതുവത്സര അവധിക്കാല അവധി ദിനങ്ങളും ശബരിമല തീർഥാടനവും കാരണം ഡിസംബറിൽ ട്രെയിനിലെ ടിക്കറ്റുകളുടെ ആവശ്യകതയിൽ വർധനവുണ്ടാകുമെന്നാണ് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പ്രതീക്ഷിക്കുന്നത്. ദിവസേനയുള്ള യാത്രക്കാർ, ബിസിനസ് യാത്രക്കാർ, വിദ്യാർഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കിടയിൽ വന്ദേ ഭാരതിന് സ്വീകാര്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.