സൗദി അറേബ്യയുടെ ഏറ്റവും പ്രധാന വരുമാന മാര്‍ഗമാണ് ക്രൂഡ് ഓയില്‍. എണ്ണയില്‍ നിന്നുള്ള ആദായം ഇല്ലെങ്കില്‍ സൗദിക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. പല പദ്ധതികളും വൈകുന്നതിനുള്ള കാരണവും എണ്ണ വരുമാനത്തിലെ ഇടിവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇനിയും ഇടിവ് നേരിടുമെന്നാണ് പുതിയ സൂചനകള്‍.

ഓയില്‍ വില വലിയ തോതില്‍ ഇടിയുമെന്നാണ് പ്രവചനം. നിക്ഷേപ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. രാജ്യാന്തര തര്‍ക്കങ്ങളും വ്യാപാര പോരുമെല്ലാം ഇതിന് കാരണമാകും. മാത്രമല്ല അമിതമായ ഉല്‍പ്പാദനം വരുന്നതും ആവശ്യക്കാരില്ലാത്തതും വില കുറയാനും ഇടയാക്കും. ഇന്ത്യയ്ക്ക് ഈ അവസരം പ്രതീക്ഷ നല്‍കുന്നതാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ക്രൂഡ് ഓയില്‍ വില കുറയണം എന്ന് ആഗ്രഹമുള്ള രാജ്യമാണ് ഇന്ത്യ. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് രാജ്യം. ഇന്ത്യയുടെ പണം വലിയ തോതില്‍ വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് വേണ്ടിയാണ്. ക്രൂഡ് ഓയിലിന് വില കുറഞ്ഞാല്‍ ഈ ഒഴുക്ക് കുറയ്ക്കാന്‍ സാധിക്കും.

ബ്രെന്റ് ക്രൂഡ് ബാരലിന് നിലവില്‍ 63 ഡോളറാണ് വില. ഡബ്ല്യുടിഐ ക്രൂഡിന് 60 ഡോളറും. എന്നാല്‍ 2026ല്‍ എല്ലാ ഇനം ക്രൂഡ് വിലയും 60 ഡോളറിന് താഴേക്ക് വീഴുമെന്നാണ് അമേരിക്കയുടെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്ട്രേഷവന്‍ (ഇഐഎ) കരുതുന്നത്. അമേരിക്കയുടെ വിദേശ നയങ്ങളാണ് ക്രൂഡ് ഓയില്‍ വില ഇടിക്കുക. ഇത് അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളായ സൗദിക്കും യുഎഇക്കും തിരിച്ചടിയാകുകയും ചെയ്യും.