സന്നിധാനം: പരമ്പരാഗത കാനനപാതയായ സത്രം – പുല്ലുമേട്‌ യാത്രയുടെ സമയക്രമത്തിൽ മാറ്റം. പകൽ 12വരെ മാത്രമായിരിക്കും ഇതുവഴി ഇനി പ്രവേശനം. നേരത്തെ രാവിലെ ഏഴ്‌ മുതൽ പകൽ ഒന്നുവരെയാണ്‌ സത്രത്തിൽനിന്ന്‌ തീർഥാടകരെ സന്നിധാനത്തേക്ക്‌ കടത്തി വിട്ടിരുന്നത്‌. ഒരു മണിയ്ക്ക് ഇതുവഴി യാത്ര ആരംഭിക്കുന്നവർ സന്നിധാനത്ത് എത്താൻ വൈകുന്നത് കണക്കിലെടുത്താണ് തീരുമാനം.

സന്നിധാനത്ത്‌ നിന്ന്‌ ഒന്നരകിലോ മീറ്റർ ദൂരത്തിലാണ് കാനനപാതയിൽ വെളിച്ചം ഒരുക്കിയത്‌. എന്നാൽ രാത്രി വൈകിയും തീർഥാടകർ ഇവിടംവരെ എത്താറില്ല. ഈ സമയത്ത്‌ പാതയിൽ വന്യജീവികളുടെ സാന്നിധ്യമുണ്ടാകാറുണ്ട്‌. ഈ യാത്ര അപകടമാണെന്ന പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സമയം മാറ്റിയത്.

അഴുതക്കടവിൽനിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ 2.30 വരെയും മുക്കുഴിയിൽനിന്ന്‌ രാവിലെ ഏഴ്‌ മുതൽ പകൽ മൂന്ന്‌ വരെയുമാണ്‌ ഇനി പ്രവേശനം. സത്രം വഴി തിരിച്ച്‌ മടങ്ങുന്നവരെ എട്ട്‌ മുതൽ പകൽ 11വരെയും കടത്തിവിടും. കഴിഞ്ഞദിവസം പുല്ലുമേട്‌ വഴി യാത്രചെയ്ത തീർഥാടകന്‌ നേരെ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു.

കാനനപാതയിലെ കാവലിനും കരുതലിനും കൈയടിച്ച് അയ്യപ്പഭക്തർ

പശ്ചിമഘട്ടത്തിൻ്റെ തണുപ്പും ചോലവനങ്ങളുടെ ഹരിതഭംഗിയും നുകർന്ന്, അയ്യപ്പസന്നിധിയിലേക്കൊരു പുണ്യയാത്ര. സത്രം – പുല്ലുമേട് വഴിയുള്ള തീർഥാടനം ഭക്തർക്ക് സമ്മാനിക്കുന്നത് പ്രകൃതിയും ഭക്തിയും ഒന്നാകുന്ന വേറിട്ട അനുഭവമാണ്. പെരിയാർ കടുവാ സങ്കേതത്തിൻ്റെ വന്യതയിലൂടെ, ‘സ്വാമി ശരണം’ വിളികളുമായി കടന്നുപോകുന്ന അയ്യപ്പന്മാർക്ക് കാവലായി വനംവകുപ്പും പോലീസും ആരോഗ്യവകുപ്പും കൂടെയുണ്ട്.

സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത, ‘ചോല-പുൽമേട്’ എന്ന അപൂർവ്വ ആവാസവ്യവസ്ഥയുടെ നേർകാഴ്ചയാണ്. കണ്ണിന് കുളിർമയേകുന്ന വിശാലമായ പുൽപ്പരപ്പുകൾ. അവയ്ക്കിടയിൽ പച്ചത്തുരുത്തുകൾ പോലെ തലയുയർത്തി നിൽക്കുന്ന ചോലവനങ്ങളുമാണ് ഇതിൻ്റെ പ്രധാന ആകർഷണം. സീതക്കുളം, സീറോ പോയിൻ്റ്, പുല്ലുമേട്, ഉരക്കുഴി എന്നിവയാണ് പാതയിലെ പ്രധാന ഇടത്താവളങ്ങൾ.

ആന, കടുവ, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസമേഖലയാണ് സന്നിധാനത്തേക്കുള്ള ഈ പരമ്പരാഗത തീർഥാടനപാത. അതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഭക്തർക്ക് സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണം പാതയിലുടനീളമുണ്ട്. നിശ്ചിത പാത വിട്ട് പുൽമേടുകളിലേക്കോ കാടുകളിലേക്കോ ഇറങ്ങാൻ ഭക്തരെ അനുവദിക്കില്ല. വനപാതയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനത്തെക്കുറിച്ച് ഭക്തർക്കും നൂറുനാവ്.

സത്രത്തിൽ നിന്നും 5-6 കിലോമീറ്റർ പിന്നിട്ട് ഓടാംപ്ലാവ് പോയിൻ്റിൽ എത്തിയാൽ വനംവകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് ഒരുക്കിയ ‘വിശ്രമകേന്ദ്രം’ കാണാം. വിശപ്പകറ്റാൻ ചൂട് കഞ്ഞിയും പയറും അച്ചാറും ഇവിടെ സൗജന്യമായി ലഭിക്കും. കൂടാതെ ചായയും ലഘുഭക്ഷണവും കഴിച്ച്, അൽപ്പനേരം വിശ്രമിച്ച് യാത്ര തുടരുകയുമാകാം. അവസാനത്തെ ഭക്തനും കടന്നു പോയി എന്ന് ഉറപ്പാക്കിയ ശേഷമേ ഭക്ഷണശാല അടക്കാറുള്ളൂ എന്ന് ഇവിടെ ഡ്യൂട്ടിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. അടിയന്തിര വൈദ്യസഹായത്തിനായി ഓഫ് റോഡ് ആംബുലൻസ് സേവനവും സജ്ജമാണ്.

സത്രത്തിലെ ചെക്ക് പോയിൻ്റിൽ നിന്നും കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൻ നമ്പരുകളും ഒത്തുനോക്കി, പാതയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്.