തിരുവനന്തപുരം: കാവ്യ മാധവൻ – ദിലീപ് ബന്ധമാണ് കൊച്ചിയിൽ നടിയെ ആക്രമിക്കാൻ കാരണമായതെന്ന് പ്രോസിക്യൂഷൻ. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

2017 ഫെബ്രുവരി പതിനേഴ് രാത്രി ഒൻപത് മണിക്കാണ് കൊച്ചി നഗരത്തിൽ ഓടുന്ന കാറിൽ നടി ക്രൂരമായി അക്രമിക്കപ്പെട്ടത്. 2018 ലാണ് കേസ് വിചാരണ തുടങ്ങിയത്. കേസിൽ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് പ്രോസിക്യൂഷൻ വാദങ്ങൾ പുറത്തുവന്നത്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക.

കാവ്യയുടെ ഫോൺ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ എന്നീ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പറുകൾ ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നതെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചത്.

കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരിൽ നിന്ന് മറച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാവ്യയുടെ ഫോൺ നമ്പറുകള്‍ പല പേരുകളിൽ ദിലീപ് ഫോണിൽ സേവ് ചെയ്തിരുന്നത്. ‘Dil Ka’ എന്ന പേരിലാണ് ഡ്രൈവർ അപ്പുണ്ണിയുടെ ഫോണിൽ കാവ്യയുടെ ഫോൺ നമ്പർ സേവ് ചെയ്തിരുന്നത്. ഈ നമ്പർ ഉപയോഗിച്ചിരുന്നത് ദിലീപ് ആണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

2012ൽ തന്നെ മഞ്ജു വാര്യര്‍ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നു. ദിലീപിന്‍റെ ഫോണിൽ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. വിവിധ പേരുകളിൽ വന്ന സന്ദേശത്തിൽ സംശയം തോന്നിയ മഞ്ജു സംയുക്താ വര്‍മ്മ, ഗീതു മോഹൻദാസ് എന്നിവരെ പോയി കാണുകയും ഫോൺ സന്ദേശങ്ങളുമായി ബന്ധപ്പെട്ട വിവരം അറിയിക്കുകയും ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

അതേസമയം, കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന പ്രോസിക്യൂഷൻ വാദം ദിലീപിൻ്റെ അഭിഭാഷകൻ തള്ളി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ല. പോലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണ് നിലവിലെ ആരോപണങ്ങൾ. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിരു കാരണമല്ലെന്നും ദിലീപ് കോടതിയിൽ വാദിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പ്രതികളാണുള്ളത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റിലായത്.