ദുബായ്: വിദേശ നാണയ വിനിമയത്തിൽ ഇന്ത്യ രൂപ സർവകാല റെക്കോർഡിലേക്ക് കൂപ്പുകുത്തിയപ്പോൾ, ഗൾഫ് കറൻസികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിലെത്തി. യുഎഇ ദിർഹത്തിന് 24.5 രൂപയാണ് വിനിമയ നിരക്ക്. യുഎഇയിൽ ആശയ വിനിമയത്തിനും സാമ്പത്തിക കാര്യങ്ങൾക്കുമായി ഉപയോഗിക്കുന്ന ബോട്ടിം ആപ് വഴി പണം അയച്ചവർക്കാണ് ഇത്രയും ഉയർന്ന നിരക്ക് ലഭിച്ചത്.

ബാങ്ക് വഴിയുള്ള ഇടപാടുകൾക്ക് 24.38 രൂപയും എക്സ്ചേഞ്ചുകളിൽ 24.48 രൂപയുമാണ് ദിർഹത്തിനു ലഭിച്ച വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപ 90 കടന്നതോടെയാണ് ‍ഗൾഫ് കറൻസികളുടെ മൂല്യം കൂതിച്ചുയർന്നത്. 100 ദിർഹം നാട്ടിലേക്ക് അയച്ചാൽ 2450 രൂപ ലഭിക്കും. ശമ്പളം ലഭിച്ച സമയമായതിനാൽ പ്രവാസികൾക്ക് ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താം.

ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്ക് 234.5 രൂപയിലെത്തി സർവകാല റെക്കോർഡ് ഇട്ടു. ബഹ്റൈൻ ദിനാർ 239.15 രൂപയും കുവൈത്ത് ദിനാർ 293.93 രൂപയിലുമെത്തി. ഖത്തർ റിയാലുമായി 24.73 ആണ് രൂപയുടെ വിനിമയ നിരക്ക്. സൗദി റിയാലിന് 24.03 രൂപയുണ്ട്.

രൂപയുടെ വിലയിടിയുന്നത് ആശങ്കാജനകമാണെങ്കിലും പ്രവാസികൾക്ക് ആശ്വാസകരമാണ്. നാട്ടിലെ ആവശ്യങ്ങൾക്കും നിക്ഷേപമായും കൂടുതൽ പണം അയയ്ക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. ക്രിസ്മസ് – പുതുവത്സര അവധിയിലേക്ക് പ്രവാസികൾ പ്രവേശിക്കുന്ന സാഹചര്യത്തിൽ വിനിമയ നിരക്കിലെ കുതിപ്പ് ഗൾഫ് നാടുകളിലെ ഇന്ത്യക്കാർക്ക് അനുകൂലമാണ്. സാധാരണ മാസത്തിന്റെ പകുതിക്കുണ്ടാകുന്ന ഇത്തരം വിലയിടിവ് മാസാദ്യം ഉണ്ടായെന്നതാണ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത്.

രൂപയുടെ തളർച്ച 2026ലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.