തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ മത്സരിക്കുന്നത് 75,644 സ്ഥാനാർഥികൾ. 39,609 സ്ത്രീകളും, 36,034 പുരുഷൻമാരും, ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെയാണ് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് വാർഡിലാണ് ട്രാൻസ്ജെൻഡർ മത്സരിക്കുന്നത്. ഇത്തവണത്തെ സ്ഥാനാർഥികളുടെ ശരാശരി സ്ത്രീ സ്ഥാനാർഥി പ്രാതിനിധ്യം 52.36% ആണ്.
ഗ്രാമപഞ്ചായത്ത് തലത്തിൽ 29,262 സ്ത്രീ സ്ഥാനാർഥികളും 26,168 പുരുഷ സ്ഥാനാർഥികളും ഉണ്ട്. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 3,583 സ്ത്രീകളും 3,525 പുരുഷൻമാരും മത്സരിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് 672 പുരുഷൻമാരും 602 സ്ത്രീകളുമാണ് സ്ഥാനാർഥികളായുള്ളത്. മുനിസിപ്പാലിറ്റികളിൽ 5,221 വനിതകളും 4,810 പുരുഷന്മാരും, കോർപ്പറേഷനുകളിൽ 941 സ്ത്രീകളും 859 പുരുഷന്മാരുമാണ് സ്ഥാനാർഥികളായി മത്സരരംഗത്തുള്ളത്. വനിതാ സ്ഥാനാർഥികളുടെ പ്രാതിനിധ്യം വിവിധ തലങ്ങളിൽ – ഗ്രാമപഞ്ചായത്ത് – 52.79%, ബ്ലോക്ക് പഞ്ചായത്ത് – 50.40%, ജില്ലാപഞ്ചായത്ത് – 47.21% , മുനിസിപ്പാലിറ്റി – 52.05 % , കോർപ്പറേഷൻ – 52.27%.
2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 74,899 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. 38593 പുരുഷൻമാരും, 36305 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും. ഇത്തവണ 745 സ്ഥാനാർഥികളുടെ വർദ്ധനയുണ്ട്. സ്ഥാനാർഥികളിൽ സ്ത്രീകളുടെ പ്രാതിനിധ്യവും വർധിച്ചു. 2020 ലെ കണക്കുകൾ പ്രകാരം സ്ത്രീ സ്ഥാനാർഥികളുടെ പ്രാതിനിധ്യം 48.45 ശതമാനമായിരുന്നപ്പോൾ 2025-ൽ അത് 52 ശതമാനത്തിനു മുകളിലായി.
ജില്ലാ പഞ്ചായത്ത് തലത്തിൽ പുരുഷ സ്ഥാനാർഥികളാണ് രണ്ട് തവണയും മുന്നിൽ. 2020 ൽ പുരുഷന്മാർ 594 ആയപ്പോൾ 2025 ൽ ഇത് 672 ആയി ഉയർന്നു. സ്ത്രീകൾ 2020 ലെ 685ൽ നിന്ന് 2025 ൽ 602 ആയി കുറഞ്ഞു. രണ്ട് തവണയും ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ജില്ല മലപ്പുറമാണ്. 2020 ൽ 8,387 സ്ഥാനാർഥികളും 2025-ൽ 8,381 സ്ഥാനാർഥികളുമാണ് ഇവിടെയുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളും രണ്ട് തെരഞ്ഞെടുപ്പിലും സ്ഥാനാർഥികളുടെ എണ്ണത്തിൽ മുന്നിലാണ്. അതേസമയം ഏറ്റവും കുറവ് സ്ഥാനാർഥികളുള്ള ജില്ല രണ്ടു തവണയും വയനാടാണ്. 2020 ൽ 1,857 പേർ, 2025 ൽ 1,968 പേരുമാണിവിടെ മത്സരത്തിനുള്ളത്.
ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം പേട്ട വാർഡിൽ 11 പേർ
തിരുവനന്തപുരം കോർപ്പറേഷനിലെ പേട്ട വാർഡിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് – 11 പേർ. അതേസമയം, ഒറ്റ സ്ഥാനാർഥി മാത്രം ഉണ്ടായിരുന്ന 16 വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ 5 വാർഡുകളും, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളും, മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 3 വാർഡുകളും കാസർഗോഡ് ജില്ലയിലെ മടിക്കൈ, മംഗൽപാടി ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാർഡും ഉൾപ്പെടും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ 10 ഉം കഴക്കൂട്ടം, ബീമാപള്ളി, കണ്ണമൂല, കൊച്ചി കോർപ്പറേഷനിലെ തൃക്കണാർവട്ടം വാർഡുകളിൽ 9 ഉം സ്ഥാനാർഥികൾ വീതമുണ്ട്. ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള ഗ്രാമപഞ്ചായത്ത് വാർഡ് കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോളേജ് വാർഡാണ്, 9 സ്ഥാനാർഥികൾ.
ഗ്രാമപഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലാണ്, 102 പേർ. ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത് കണ്ണൂർ ജില്ലയിലെ മലപ്പട്ടം ഗ്രാമപഞ്ചായത്തിലുമാണ്, 25 പേർ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലാണ് 76 പേർ. എറണാകുളം ജില്ലയിലെ പള്ളുരുത്തി, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നിവ സ്ഥാനാർഥികൾ കുറവുള്ള ബ്ലോക്കു പഞ്ചായത്തുകളാണ്. ഈ രണ്ട് ബ്ലോക്കു പഞ്ചായത്തുകളിലേക്കും 36 സ്ഥാനാർഥികൾ വീതം മാത്രമാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് 126 പേർ മത്സരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലാപഞ്ചായത്തിലും – 54 പേർ.
21 വയസ്സ് പ്രായമുള്ള സ്ഥാനാർഥികൾ 149 പേർ
25 വയസിൽ താഴെ പ്രായമുള്ള 1183 സ്ഥാനാർഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനഹിതം തേടുന്നത്. ഇതിൽ 917 സ്ത്രീകളും 266 പുരുഷൻമാരുമാണുള്ളത്. ഇതിൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള യോഗ്യതാ പ്രായമായ 21 വയസ് മാത്രമുള്ള 149 സ്ഥാനാർത്ഥികളും ഇത്തവണ മത്സരിക്കുന്നു. 130 സ്ത്രീകളും 19 പുരുഷൻമാരുമാണ് ഈ വിഭാഗത്തിലുള്ളത്.



