നാഗ്പൂർ: പാകിസ്താൻ ഇൻ്റലിജൻസ് ഓപ്പറേറ്റീവുകൾക്ക് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ അറസ്റ്റിലായ ബ്രഹ്മോസ് എയ്റോസ്പേസ് ശാസ്ത്രജ്ഞൻ നിശാന്ത് അഗർവാളിനെതിരെ ചുമത്തിയിരുന്ന കുറ്റങ്ങൾ നീക്കി. 2018 ൽ അറസ്റ്റിലായ അഗർവാളിനെ ഐടി ആക്ട് പ്രകാരവും ഔദ്യോഗിക രഹസ്യ നിയമത്തിലേയും പ്രധാന വകുപ്പുകളാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. വിചാരണ കോടതി 14 വർഷം തടവ് വിധിച്ചിരുന്നെങ്കിലും, ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ഇതോടെ നിശാന്തിന് ഉടൻ ജയിൽ മോചിതനാകാം.
ഔദ്യോഗിക രേഖകൾ വ്യക്തിഗത ഉപകരണത്തിൽ സൂക്ഷിച്ചുവെന്ന കുറ്റം മാത്രമാണ് അഗർവാളിനെതിരെ നിലനിർത്തിയത്. ഇതിന് മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. ഈ ശിക്ഷ ഇതിനോടകം അനുഭവിച്ചതിനാൽ നിഷാന്ത് അഗർവാളിന് ഉടൻ ജയിൽ മോചിതനാകാം. പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം വലിയ ശ്രദ്ധ നേടിയ കേസ് കൂടിയായിരുന്നു ഇത്.
2018 ഒക്ടോബറിൽ മിലിട്ടറി ഇൻ്റലിജൻസ് (MI), ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് നിഷാന്ത് അഗർവാളിനെ അറസ്റ്റ് ചെയ്തത്. ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ഇൻഡോ-റഷ്യൻ സംയുക്ത സംരംഭമായ BAPL-ൽ ടെക്നിക്കൽ റിസർച്ച് വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിൻ്റെ വ്യക്തിഗത കമ്പ്യൂട്ടറുകളിൽ നിന്ന് ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ കണ്ടെടുത്തത് BAPL-ൻ്റെ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമായിരുന്നു.
പാകിസ്താൻ ചാരന്മാർ ബ്രഹ്മോസ് ശാസ്ത്രജ്ഞനായ നിഷാന്ത് അഗർവാളിനെ വലയിലാക്കാൻ ഉപയോഗിച്ച മൂന്ന് ആപ്പുകളെക്കുറിച്ചും അന്വേഷണത്തിൽ വെളിപ്പെട്ടിട്ടുണ്ട്. ‘സേജൽ’ എന്ന പേരിൽ ഒരു പാകിസ്ഥാൻ ചാര വനിതയുമായി അഗർവാൾ ചാറ്റ് ചെയ്തിരുന്നു. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിനുള്ള വിവരങ്ങളും തന്ത്രങ്ങളും പങ്കുവെക്കുന്ന ഒരു ഗ്രൂപ്പിലെ അംഗമായിരുന്നു ‘സേജൽ’ സേജലിൻ്റെ നിർദ്ദേശപ്രകാരം 2017-ൽ അഗർവാൾ തൻ്റെ വ്യക്തിഗത ലാപ്ടോപ്പിൽ മൂന്ന് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തതായി കോടതിയെ അറിയിച്ചു.
ഈ മൂന്ന് ആപ്പുകളും യഥാർഥത്തിൽ മാൽവെയറുകളായിരുന്നു. ഇവ നിഷാന്തിൻ്റെ ലാപ്ടോപ്പിൽ നിന്ന് ഡാറ്റ ചോർത്തി. ഈ ലാപ്ടോപ്പിൽ ബ്രഹ്മോസ് മിസൈലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ രേഖകളുണ്ടായിരുന്നു. നിഷാന്ത് സേജലുമായി ലിങ്ക്ഡ്ഇൻ വഴിയും ചാറ്റ് ചെയ്തിരുന്നു. യുകെയിലെ ഹെയ്സ് ഏവിയേഷൻ എന്ന സ്ഥാപനത്തിലെ റിക്രൂട്ടർ ചമഞ്ഞാണ് സേജൽ അദ്ദേഹത്തെ ജോലിക്ക് എടുക്കാൻ താല്പര്യം കാണിച്ചത്. പ്രതിരോധ രഹസ്യങ്ങൾ ചോർത്തപ്പെട്ടുവെന്ന കേസ് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രധാന കുറ്റങ്ങളിൽ നിന്ന് മോചിതനായതോടെ നിശാന്തിന് ജയിൽ മോചിതനാകാം.



