കർണാടകയിലെ അധികാര തർക്കത്തിൽ തീരുമാനം വൈകുന്നതിനിടെ, മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മിലുള്ള പ്രഭാത ഭക്ഷണ കൂടിക്കാഴ്ചയുടെ രണ്ടാം ഘട്ടം ഇന്ന് നടക്കും. ഇത് ഐക്യം പ്രകടമാക്കുന്നതിനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനത്തെ ഉന്നത നേതാക്കൾക്കിടയിലെ വർധിച്ചു വരുന്ന പിരിമുറുക്കം ലഘൂകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതിനെ തുടർന്ന് കൂടിക്കാഴ്ചയുടെ ആദ്യ റൗണ്ട് ശനിയാഴ്ച സിദ്ധരാമയ്യയുടെ വസതിയിൽ നടന്നിരുന്നു. ഇന്ന് ശിവകുമാറിൻ്റെ വസതിയിലാണ് മുഖ്യമന്ത്രിക്ക് വേണ്ടി പ്രാതൽ ഒരുക്കുന്നത്.
കർണാടക ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള തങ്ങളുടെ കൂട്ടായ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി താൻ സിദ്ധരാമയ്യയെ പ്രാതലിന് ക്ഷണിച്ചതായി ശിവകുമാർ തിങ്കളാഴ്ച വൈകുന്നേരം സ്ഥിരീകരിച്ചു. സിദ്ധരാമയ്യയുടെ ഇഷ്ട വിഭവമായ നാടൻ കോഴിയെ പ്രാതലിന് വിളമ്പാൻ താൻ പദ്ധതിയിടുന്നതായും ഉപമുഖ്യമന്ത്രി പറഞ്ഞു.



