കോന്നി: കരിമാന്‍തോട് തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന്. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ആദിലക്ഷ്മി (ഏഴ്), എല്‍കെജി വിദ്യാര്‍ഥി യദുകൃഷ്ണന്‍ (നാല്) എന്നിവരാണ് മരിച്ചത്.


ഒരു കുട്ടിയുടെ മാതാവും ആറ് കുട്ടികളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. രണ്ട് കുട്ടികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. മറ്റൊരു കുട്ടിയും ചികിത്സയിലുണ്ട്. ഒരു കുട്ടിയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തുമ്പാക്കുളം വാഴപ്പറമ്പില്‍ ഷിജിലിന്‍റെ മകളാണ് ആദിലക്ഷ്മി. കരിമാന്‍തോട് തൈപ്പറമ്പില്‍ മന്‍മദന്‍റെ മകനാണ് മരിച്ച യദുകൃഷ്ണ. ആദിലക്ഷ്മിയുടെ മൃതദേഹം രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും യദുകൃഷ്ണന്‍റേത് കോന്നി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തുടര്‍ന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കരിക്കും.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികളെ വീടുകളിലേക്ക് എത്തിക്കുകയായിരുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന രാജേഷിനും അപകടത്തില്‍ പരിക്കേറ്റു. വഴിയില്‍ കിടന്ന പാമ്പിന്‍റെ ദേഹത്തു കയറാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്കു മറിഞ്ഞുവെന്നാണ് ഡ്രൈവര്‍ പറയുന്നത്. താഴെയുള്ള തോട്ടിലേക്കാണ് കുട്ടികള്‍ തെറിച്ചു വീണത്. ആദിലക്ഷ്മിയെ പത്തനംതിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

യദുകൃഷ്ണനെ കാണാനില്ലെന്നറിഞ്ഞ് രണ്ട് മണിക്കൂറിനുശേഷം നടത്തിയ തെരച്ചിലിലാണ് തോട്ടില്‍ പാറക്കെട്ടില്‍ തങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
ഫയര്‍ഫോഴ്‌സ് സംഘം തോട്ടില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം രാത്രിയോടെ കണ്ടത്. കുട്ടികളെ സ്ഥിരമായി കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്കു പകരം എത്തിയതാണ് രാജേഷിന്‍റെ ഓട്ടോയെന്നു പറയുന്നു. കുട്ടികളോടൊപ്പം സാധാരണ രക്ഷിതാക്കളുണ്ടാകും. ഇന്നലെയും ഒരു കുട്ടിയുടെ മാതാവുണ്ടായിരുന്നു. അപകടം സംബന്ധിച്ച് പോലീസും മോട്ടോര്‍ വാഹനവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.