ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായി. ആവേശം നിറഞ്ഞുനിന്ന രണ്ടാം സെമി പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോർച്ചുഗൽ കലാശപ്പോരിലേക്കെത്തുന്നത്.

നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അഞ്ച് ഷോട്ടുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു.

നേരത്തെ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ആസ്ട്രിയ ഫൈനലിൽ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരവും ഫൈനൽ മത്സരവും വ്യഴാഴ്ച നടക്കും. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയ പോർച്ചുഗൽ മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെയാണ് തോൽപ്പിച്ചത്.

മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയും നേടിയ ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തിയിരുന്നു. ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ തോൽപ്പിച്ചാണ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെയായിരുന്നു ഇറ്റലിയുടെ മുന്നേറ്റം. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു. ഓസ്ട്രിയയും മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഫൈനൽ വരെ എത്തിയിരിക്കുന്നത്.