ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കൺട്രോളറുടെ നിയമനത്തിൽ ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് തേടി ഹൈക്കോടതി. ഉദ്യോഗസ്ഥന്റെ സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയതായിരിക്കണം റിപ്പോർട്ട്. പുതിയതായി നിയമിച്ച ആർ കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്. ശബരിമല ചീഫ് പൊലീസ് കോർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
കൂടാതെ, പമ്പയിലും സന്നിധാനത്തും നിർണ്ണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷത്തിലേറെ ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരുടെ മുഴുവൻ വിവരങ്ങളും വേണം. സന്നിധാനത്ത് ദീർഘകാലം പൊലീസ് കൺട്രോളറായിരുന്ന ഉദ്യോഗസ്ഥനെ അടുത്തിടെ മാറ്റിയിരുന്നു. തുടർന്നാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.



